സഞ്ചാരികളെ സ്വീകരിക്കുന്നതിൽ കേരളം ബെസ്റ്റ് 
Lifestyle

സഞ്ചാരികളെ സ്വീകരിക്കുന്നതിൽ കേരളം ബെസ്റ്റ്

സംസ്ഥാനത്തിനകത്ത് മാരാരിക്കുളം, തേക്കടി, ആലപ്പുഴ, മൂന്നാര്‍, വര്‍ക്കല എന്നിവ ഏറ്റവും സ്വാഗതാര്‍ഹമായ പ്രദേശങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാവല്‍ പ്ലാറ്റ്‌ഫോമായ ബുക്കിങ് ഡോട്ട് കോമിന്‍റെ 13ാമത് വാര്‍ഷിക ട്രാവലര്‍ റിവ്യൂ അവാര്‍ഡ്സ് 2025 ല്‍ ഇന്ത്യയിലെ മോസ്റ്റ് വെല്‍ക്കമിങ് റീജ്യന്‍ പട്ടികയില്‍ കേരളം രണ്ടാമത്.

വിനോദസഞ്ചാരികളില്‍ നിന്നുള്ള 36 കോടി പരിശോധനാ അവലോകനങ്ങളെ അടിസ്ഥാനമാക്കിയാണ് പുരസ്കാര പട്ടിക തയാറാക്കിയത്. കഴിഞ്ഞ തവണ കേരളം മൂന്നാം സ്ഥാനത്തായിരുന്നു. മികച്ച യാത്രാനുഭവവും ആതിഥ്യമര്യാദയും തെരഞ്ഞെടുപ്പില്‍ മാനദണ്ഡങ്ങളായി.

'മോസ്റ്റ് വെല്‍ക്കമിങ് സിറ്റീസ്' വിഭാഗത്തില്‍ കേരളത്തില്‍ നിന്നും മാരാരിക്കുളം, തേക്കടി, ആലപ്പുഴ എന്നീ സ്ഥലങ്ങള്‍ ഇടം നേടി. ഇന്ത്യയിലെ 10 സ്ഥലങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. സംസ്ഥാനത്തിനകത്ത് മാരാരിക്കുളം, തേക്കടി, ആലപ്പുഴ, മൂന്നാര്‍, വര്‍ക്കല എന്നിവ ഏറ്റവും സ്വാഗതാര്‍ഹമായ പ്രദേശങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച താമസ സൗകര്യങ്ങള്‍ നല്‍കുന്നതില്‍ രാജ്യത്ത് 15,674 സ്ഥാപനങ്ങളാണ് അംഗീകാര പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇതില്‍ 7919 എണ്ണം ഹോംസ് വിഭാഗത്തിലാണ്. കഴിഞ്ഞ വര്‍ഷം അംഗീകാരം ലഭിച്ചത് 13,348 എണ്ണത്തിനാണ്. താമസ സൗകര്യത്തിനായി ഹോട്ടലുകളോടാണ് (5709) ആഭ്യന്തര സഞ്ചാരികള്‍ക്ക് ഏറ്റവുമധികം താത്പര്യമെന്ന് സര്‍വെയില്‍ പറയുന്നു. ഹോം സ്റ്റേ (2438), അപ്പാര്‍ട്ട്മെന്‍റ് (1651) റിസോര്‍ട്ട് (1172), ഗസ്റ്റ്ഹൗസ് (1160) എന്നിവയാണ് പിന്നീട്.

കേരളം വിനോദസഞ്ചാരികള്‍ക്ക് നല്‍കുന്ന അതുല്യമായ അനുഭവത്തിന്‍റെ തെളിവാണ് ഈ അംഗീകാരമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ലോകമെമ്പാടുമുള്ള സഞ്ചാരികള്‍ക്കിടയില്‍ കേരളം പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണെന്നതിന്‍റെ തെളിവാണ് ഈ അവാര്‍ഡെന്ന് ടൂറിസം സെക്രട്ടറി കെ. ബിജു പറഞ്ഞു. കേരളം ടൂറിസം നടപ്പാക്കുന്ന നൂതന ഉത്പന്നങ്ങള്‍ക്കും പദ്ധതികള്‍ക്കുമുള്ള അംഗീകാരമായി ഈ റാങ്കിങ്ങിനെ കാണുന്നുവെന്ന് ടൂറിസം ഡയറക്റ്റര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു.

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു

ഹോളിവുഡ് താരം മൈക്കിൾ മാഡ്സെൻ അന്തരിച്ചു

ബർമിങ്ങാമിലെ ഇരട്ട സെഞ്ചുറി; ഗിൽ സ്വന്തമാക്കിയത് നിരവധി റെക്കോഡുകൾ

മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് മന്ത്രി

മെഡിക്കല്‍ കോളെജ് അപകടത്തിൽ കലക്റ്ററുടെ അന്വേഷണം; ബിന്ദുവിന്‍റെ സംസ്‌കാരം 11 മണിക്ക്