Representative image
freepik.com
തിരുവനന്തപുരം: കോർപ്പറേറ്റ് റീട്ടെയ്‌ൽ വിൽപ്പനശാലകളോട് കിടപിടിക്കുന്ന അത്യാധുനിക സൗകര്യങ്ങളുമായി സപ്ലൈകോയുടെ 'സിഗ്നേച്ചർ മാർട്ട്' ഈ വർഷം എല്ലാ ജില്ലകളിലും നിലവിൽ വരും. ഉപയോക്താക്കൾക്ക് ആധുനിക രീതിയിലുള്ള ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യുന്നതിനൊപ്പം പ്രമുഖ കോർപ്പറേറ്റ് റീട്ടെയ്‌ൽ ശൃംഖലകൾ നൽകുന്നതിന് സമാനമായ സേവനങ്ങൾ സർക്കാർ വിപണിയിലൂടെ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സബ്സിഡി സാധനങ്ങൾക്ക് പുറമെ നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാകുമെന്നതും സിഗ്നേച്ചർ മാർട്ടുകളുടെ പ്രത്യേകതയാണ്. ബ്രാൻഡഡ് ഉത്പന്നങ്ങളും റഫ്രിജറേറ്റഡ് ഉത്പന്നങ്ങളും മാർട്ടുകളിൽ ലഭ്യമാകും.
സപ്ലൈകോയുടെ തെരഞ്ഞെടുത്ത സൂപ്പർമാർക്കറ്റുകൾ സ്വകാര്യ പങ്കാളിത്തത്തോടെ നവീകരിച്ചാണ് സിഗ്നേച്ചർ മാർട്ടുകളാക്കി മാറ്റുന്നത്. കോട്ടയത്തും എറണാകുളത്തുമാണ് ഉടനെ സിഗ്നേച്ചർ മാർട്ടുകൾ പ്രവർത്തനമാരംഭിക്കുക.
കോട്ടയത്ത് തിരുനക്കര മൈതാനത്തിന് എതിർവശത്തുള്ള സപ്ലൈകോ ഹൈപ്പർമാർക്കറ്റും എറണാകുളം കടവന്ത്ര ഗാന്ധിനഗറിലെ സപ്ലൈകോ കേന്ദ്ര കാര്യാലയത്തോട് ചേർന്നുള്ള ഹൈപ്പർമാർക്കറ്റുമാണ് പദ്ധതിയുടെ ഭാഗമാകുന്നത്. ഇതിൽ കോട്ടയത്തെ മാർട്ടിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ഇപ്പോൾ അവസാന ഘട്ടത്തിലാണ്.
പദ്ധതിയുടെ ഭാഗമായുള്ള സംസ്ഥാനത്തെ ആദ്യ സിഗ്നേച്ചർ മാർട്ട് തലശേരിയിൽ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തിരുന്നു. തലശേരി നഗരത്തിലെ സപ്ലൈകോ ഹൈപ്പർമാർക്കറ്റാണ് ഇത്തരത്തിൽ സിഗ്നേച്ചർ മാർട്ടായി മാറിയത്. ഗ്ലോബൽ ഇന്നൊവേറ്റീവ് ടെക്നോളജീസ് ഡിസൈൻ ചെയ്ത തലശേരി നഗരത്തിലെ സിഗ്നേച്ചർ മാർട്ട് ടീം തായിയുമായി സഹകരിച്ചാണ് സപ്ലൈകോ യാഥാർഥ്യമാക്കിയത്.