തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കേടായി കിടക്കുന്ന ബ്രിട്ടീഷ് ഫൈറ്റർ വിമാനം.
തിരുവനന്തപുരം: തകരാറുണ്ടായതിനെത്തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയും അവിടെ തന്നെ തുടരുകയും ചെയ്യുന്ന യുകെ എഫ്-35ബി എന്ന സ്റ്റെൽത്ത് ഫൈറ്റർ വിമാനം കേരള ടൂറിസത്തിന്‍റെ പരസ്യത്തിലും ഉൾപ്പെട്ടു. കേരളം ഗംഭീരമാണെന്നും, ഇവിടെനിന്നു പോകാൻ തോന്നുന്നില്ലെന്നും വിമാനം പറയുന്ന രീതിയിലാണ് കെടിഡിസിയുടെ സമൂഹ മാധ്യമ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന പരസ്യം.
ജൂൺ 14നാണ് സാങ്കേതികത്തകരാർ കാരണം വട്ടമിട്ടു പറന്ന് വിമാനവാഹിനിയിലേക്കു മടങ്ങാൻ ഇന്ധനം തികയാതെ ബോംബർ തിരുവനന്തപുരത്ത് ഇറക്കിയത്. അന്നു മുതൽ ദിവസം 26,000 രൂപ വാടക നൽകി ഇവിടെ തന്നെ പാർക്ക് ചെയ്തിരിക്കുകയാണ്.
കേരള ടൂറിസത്തിന്‍റെ ഇൻസ്റ്റഗ്രാം പേജിൽ വന്ന പോസ്റ്റ്.
സാങ്കേതിക തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ ഇതുവരെ വിജയിച്ചിട്ടില്ല. ഇതെത്തുടർന്ന് ബ്രിട്ടനിൽ നിന്നുള്ള വിദഗ്ധർ നേരിട്ടെത്തി പരിഹരിക്കാൻ ശ്രമം തുടങ്ങാനിരിക്കെയാണ് കേരള ടൂറിസത്തിന്‍റെ കൗതകമുണർത്തുന്ന പരസ്യം വന്നിരിക്കുന്നത്.
ഇതിനു താഴെ രസകരമായ കമന്‍റുകളും ഏറെ വന്നിട്ടുണ്ട്. വണ്ടിക്ക് രൂപമാറ്റം വരുത്തിയതിന് എംവിഡി പിടിച്ചിട്ടിരിക്കുകയാണെന്നാണ് ഒരു കമന്‍റ്. മുതലെടുക്കുകയാണല്ലേ എന്ന് മറ്റൊരാൾ. പലരും തക്കം നോക്കി വിമാനത്തിനു വിലയും പറയുന്നുണ്ട്.