വെനസ്വേല ഭൂകമ്പം; അഞ്ച് ദിവസമായി കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നായയെ രക്ഷിച്ചു, ഹൃദയം കവർന്ന് സ്നേഹപ്രകടനം
വെനസ്വേല ഭൂകമ്പത്തിൽ പ്രതീക്ഷയുടെ പ്രതീകമായി ജെസല്ല എന്ന നായ. അഞ്ച് ദിവസമായി കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന നായയെ രക്ഷാപ്രവർത്തകർ പുറത്തെടുക്കുകയായിരുന്നു. തന്നെ രക്ഷപ്പെടുത്തിയ രക്ഷാസേനയോട് സ്നേഹപ്രകടനം നടത്തുന്ന പട്ടിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
തകർന്നുകിടക്കുന്ന കെട്ടിടത്തിന്‍റെ കോൺഗ്രീറ്റുകൾക്ക് ഇടയിൽ നിന്നാണ് പട്ടിയെ പുറത്തെടുത്തത്. അഞ്ച് മണിക്കൂർ എടുത്താണ് രക്ഷാദൈത്യം പൂർത്തിയാക്കിയത്. കെട്ടിടാവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് പട്ടിയുടെ ചെറിയ കുരകേൾക്കുകയായിരുന്നു. തുടർന്ന് വലിയ കെട്ടിടാവശിഷ്ടങ്ങൾ കൈകൾ കൊണ്ട് നീക്കിയാണ് പട്ടിയെ കണ്ടെത്തിയത്. പേടിച്ച് അവശ നിലയിലായിരുന്ന പട്ടിക്ക് ആദ്യം വെള്ളം നൽകി. അതിനു ശേഷമാണ് പുറത്തെത്തിച്ചത്.
പട്ടിയെ പുറത്തെടുക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് തന്നെ പുറത്തെടുത്ത രക്ഷാപ്രവർത്തകന്‍റെ കവിളിൽ നക്കി സ്നേഹം പ്രകടിപ്പിക്കുന്ന ജെസല്ലയെ ആണ് വിഡിയോയിൽ കാണുന്നത്. കൈമാറി എടുക്കുന്ന എല്ലാവരോടും പട്ടി സ്നേഹം പ്രകടിപ്പിക്കുന്നുണ്ട്. മെഡിക്കൽ സംഘം ജെസല്ലയെ പരിശോധിച്ചു. വലിയ പരുക്കുകളൊന്നും നായയ്ക്ക് ഏറ്റിട്ടില്ല. ജെസെല്ലയുടെ ഉടമ രക്ഷാസേനയെ ബന്ധപ്പെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ചയാണ് വെനസ്വേലയെ പിടിച്ചുകുലുക്കിയ ഇരട്ട ഭൂകമ്പമുണ്ടായത്. റിക്‌ടർ സ്കെയ്ലിൻ 7.2, 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നിരവധി പേരാണ് മരിച്ചത്.