കെ.ആർ. മീര | ഹരിത സാവിത്രി

 
Literature

2020ൽ കലാച്ചി പുറത്തിറക്കി, പിന്നെങ്ങനെ 2022 ലെ പുസ്തകവുമായി സാമ്യം വരും, ഇനി തിരിച്ചൊന്നു ചിന്തിച്ചു നോക്കൂ: കെ.ആർ. മീര

"2019ൽ ഞാൻ 'കലാച്ചി' എഴുതിത്തുടങ്ങുകയും 2020 നവംബർ 16 മുതൽ 'ട്രൂ കോപ്പി തിങ്ക് 'വെബ് സീനിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു"

Namitha Mohanan

പുസ്തക വിവാദത്തിൽ ഒടുവിൽ പ്രതികരിച്ച് എഴുത്തുകാരി കെ.ആർ. മീര. ഹരിത സാവിത്രിയുടെ 2022 ൽ പുറത്തിറങ്ങിയ 'സിൻ' എന്ന നോവലുമായി 2025 ൽ പുറത്തിറങ്ങിയ കെ.ആർ. മീരയുടെ കലാച്ചി എന്ന നോവലിന് സാമ്യമുണ്ടെന്നായിരുന്നു ആരോപണം. ഇപ്പോഴിതാ തന്‍റെ പ്രതികരണം മീര ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ്.

2013 ലാണ് കലാച്ചിയുടെ കഥാബീജം മനസിൽ വേരുപിടിച്ചതെന്നും 2019ൽ 'കലാച്ചി' എഴുതിത്തുടങ്ങുകയും 2020 നവംബർ 16 ന് 'ട്രൂ കോപ്പി തിങ്ക് 'വെബ് സീനിൽ പ്രസിദ്ധീകരിക്കുകയും ചെയ്തുവെന്നുമാണ് മീര പറയുന്നത്.

2025ലാണ് 'കലാച്ചി' പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത്. എന്നാൽ, 2020 നവംബർ 16 മുതൽ ഖണ്ഡ:ശ്ശ പ്രസിദ്ധീകരിച്ചിരുന്നു എന്ന വിവരം ബോധപൂർവ്വം പലരും ഒളിച്ചുവയ്ക്കുന്നു. 2022ൽ മാത്രം പുറത്തിറങ്ങിയ കഥയിൽനിന്ന് ആശയം ഉൾക്കൊണ്ടതാണോ, അതോ 2020ൽ പ്രസിദ്ധീകരിച്ച നോവലിൽനിന്നു ആശയം ഉൾക്കൊണ്ടതാണോ എന്നു നിങ്ങൾ ചിന്തിക്കണമെന്ന് മീര പറയുന്നു.

സത്യസന്ധതയില്ലാത്ത ആരോപണങ്ങളും ആത്മാർത്ഥതയില്ലാത്ത അഭിനന്ദനങ്ങളും എന്നെ ബാധിക്കാറില്ല. ആരാച്ചാറിന്‍റെ കാലത്തും ഇത്തരം ആരോപണങ്ങളുണ്ടായിരുന്നു. ഈ ആരോപണത്തിന്‍റെ പ്രഭവസ്ഥാനവും ഇപ്പോൾ വ്യക്തമാണെന്നും കെ.ആർ. മീര കുറിക്കുന്നു.

ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ...

കസഖ്സ്ഥാനിലെ കലാച്ചി എന്ന ഗ്രാമത്തിലെ ഉറക്കരോഗത്തെപ്പറ്റി കേട്ട 2013ൽ മനസ്സിൽ വേരുപിടിച്ചതാണു 'കലാച്ചി' എന്ന നോവലിന്‍റെ കഥാബീജം.

2019ൽ ഞാൻ 'കലാച്ചി' എഴുതിത്തുടങ്ങുകയും 2020 നവംബർ 16 മുതൽ 'ട്രൂ കോപ്പി തിങ്ക് 'വെബ് സീനിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ‘ കലാച്ചി' എന്ന ശീർഷകത്തിൽനിന്നു തന്നെ, കഥാഗതി ഏതു രാജ്യത്തേക്കാണു സഞ്ചരിക്കുന്നതെന്നു വ്യക്തമാണ്.

2020 നവംബർ പതിനാറിനു പ്രസിദ്ധീകരിച്ച ആദ്യ അധ്യായത്തിൽ, കലാച്ചിയിൽ ജയിലിലായ ഗവേഷകനായ ഇജാസ് അലിയെത്തേടി യാത്ര പുറപ്പെടാൻ തീരുമാനിക്കുന്ന, ഡോ. ഫിദ മുഹമ്മദിനെ കാത്തിരിക്കുന്ന നീണ്ടതും മായികവുമായ യാത്രയെ കേന്ദ്രീകരിക്കുന്ന പൂർണമായ ഇതിവൃത്തം വ്യക്തമാക്കിയിട്ടുമുണ്ട്.

2019ലെ പൌരത്വപ്രക്ഷോഭവും തുടർന്നു വന്ന മഹാമാരിയുമാണു 'കലാച്ചി'യുടെ പശ്ചാത്തലം.

2025ലാണ് 'കലാച്ചി' പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത്. എന്നാൽ, 2020 നവംബർ 16 മുതൽ ഖണ്ഡ:ശ്ശ പ്രസിദ്ധീകരിച്ചിരുന്നു എന്ന വിവരം ബോധപൂർവ്വം പലരും ഒളിച്ചുവയ്ക്കുന്നു.

2020 നവംബർ 16 മുതൽ പ്രസിദ്ധീകരിച്ചുവന്ന ഒരു നോവൽ, 2022ൽ മാത്രം പുറത്തിറങ്ങിയ കഥയിൽനിന്ന് ആശയം ഉൾക്കൊണ്ടതാണോ 2022ൽ പുറത്തിറങ്ങിയ പുസ്തകം 2020ൽ പ്രസിദ്ധീകരിച്ച നോവലിൽനിന്നു ആശയം ഉൾക്കൊണ്ടതാണോ എന്നു നിങ്ങൾ ചിന്തിക്കുക.

സംശയമുള്ളവർ രണ്ടു നോവലുകളുടെയും പ്രമേയവും കാലഘട്ടവും ആഖ്യാനരീതിയും പാത്രസൃഷ്ടിയും കഥ നടക്കുന്ന രാജ്യങ്ങളും താരതമ്യം ചെയ്തു വിലയിരുത്തുക.

ഒരു നോവലോ കഥയോ എഴുതിയാൽ അതിന്‍റെ ഭൂമിശാസ്ത്രം കൃത്യമാക്കുക എന്നത് എന്‍റെ എഡിറ്റിങ്ങിന്‍റെ ഭാഗമാണ്. 'ആരാച്ചാർ' ആകട്ടെ, 'മീരാസാധു' ആകട്ടെ, 'യൂദാസിന്‍റെ സുവിശേഷം' ആകട്ടെ, 'ഘാതകൻ' ആകട്ടെ, 'എല്ലാവിധ പ്രണയവും' ആകട്ടെ, പരാമർശവിധേയമാകുന്ന ഭൂമിക നേരിൽക്കണ്ടിട്ടേ ഞാൻ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളൂ.

ഭാവനയിൽക്കണ്ട 'കലാച്ചി' നേരിൽക്കാണണമെന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു. 2020ൽ പോകാനുള്ള ശ്രമം കോവിഡ് കാരണം വിജയിച്ചില്ല. 2021ൽ ഫ്ലൈറ്റ് സർവീസ് പുനരാരംഭിച്ചപ്പോൾ വീണ്ടും ശ്രമിച്ചു. ആഭ്യന്തരകലാപം കാരണം കസഖ് അതിർത്തി അടച്ചതിനാൽ അതും പരാജയപ്പെട്ടു. 2022ൽ കസഖ്സ്ഥാൻ ഫ്ലൈറ്റ് സർവീസ് പുനരാരംഭിച്ചു നാളുകൾക്കുള്ളിൽ ഞാൻ യാത്ര പുറപ്പെട്ടു.

അല്ലാതെ, 2022 ൽ ഒരെഴുത്തുകാരി അവരുടെ ആദ്യ നോവൽ പ്രസിദ്ധീകരിക്കുമെന്നു പ്രതീക്ഷിച്ച് അതു വായിച്ച് പ്രചോദനംകൊള്ളാമെന്നു ഞാൻ സ്വപ്നംകാണുകയായിരുന്നില്ല.

അസ്തനയിൽനിന്ന് ആറു മണിക്കൂർ കാർ മാർഗം മാത്രമേ കലാച്ചി എന്ന ഗ്രാമത്തിലേക്കു പോകാൻ കഴിയൂ. മഴയും മഞ്ഞും നിറഞ്ഞ ആ കാലാവസ്ഥയിൽ, വിശാലമായ പുൽമേടിന്‍റെ നടുവിലുള്ള വിജനമായ പാതയിലൂടെയുള്ള കാർ യാത്രയെക്കുറിച്ചു 'കലാച്ചി'യുടെ അനുബന്ധത്തിൽ ഞാൻ വിശദമായി എഴുതിയിട്ടുണ്ട്. ഡാമീർ കസെൻബയേവ് എത്രയോ അന്വേഷിച്ചിട്ടാണ് അവിടേക്ക് ഒരു കാർ കിട്ടിയതുതന്നെ.

'കലാച്ചി'ക്കു വേണ്ടി കസഖ്സ്ഥാനിൽ മാത്രമല്ല, ഇജാസിന്‍റെ വേരുകൾ തേടി അസമിലും പോയിട്ടുണ്ട്.

2024ൽ കവർ പ്രകാശനം ചെയ്യുകയും അഞ്ചാമത്തെ അധ്യായം അച്ചടിച്ച വായനക്കാർക്കു നൽകുകയും ചെയ്തു. മുൻമന്ത്രി അഡ്വ. പി. രാജീവ്, പ്രശസ്ത എഴുത്തുകാരൻ പി. കെ. പാറക്കടവ്, ഡോ. സുനിൽ പി ഇളയിടം, ഡോ പി കെ രാജശേഖരൻ, ദ് ടെലിഗ്രാഫ് പത്രാധിപർ ആർ രാജഗോപാൽ, സോണിയ റഫീക്ക്, മാതൃഭൂമി ചീഫ് ന്യൂസ് എഡിറ്റർ വി ജയകുമാർ, ഡോ. ധന്യലക്ഷ്മി, ഡോ. രശ്മി ഭാസ്കരൻ, അഡ്വ മോഹൻരാജ് തുടങ്ങി പ്രശസ്തരായ പത്തിലേറെപ്പേർ പുസ്തകമാകുന്നതിനു മുമ്പ് ഇതിന്‍റെ ഡ്രാഫ്റ്റ് വായിച്ചിട്ടുണ്ട്.

അവരിൽ ഒരാൾക്കും ഈ നോവലിന് മറ്റേതെങ്കിലും രചനയുമായി സാമ്യമുള്ളതായി തോന്നിയില്ല.

2026 ജനുവരിയിൽ 'കലാച്ചി' വായിച്ച് ആത്മഹർഷംപൂണ്ടയാളാണ് എഴുത്തുകാരി.

"നോവലിസ്റ്റിനോടു തനിക്കു വലിയ ആരാധനയുണ്ട്" എന്നും, കോട്ടയത്തെ വീട്ടിൽ വന്ന്, "അനുവദിച്ചാൽ ആ വിരലുകളിൽ ഉമ്മ വയ്ക്കണം" എന്നും 'കലാച്ചി' നോവലിലെ പല രംഗങ്ങളും മനസ്സിൽ മായാതെ നിൽക്കുന്നു" എന്നും "ഒന്നുകൂടി വായിക്കാൻ ആഗ്രഹിക്കുന്നു" എന്നും വോയ്സ് മെസേജ് ഇടുകയും അതിനുശേഷം തിരുവനന്തപുരത്ത് നടന്ന സാഹിത്യോൽസവത്തിൽവച്ചു കണ്ടപ്പോൾ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുകയും ഫോട്ടോകൾ എടുക്കുകയും ചെയ്തപ്പോഴൊന്നും 'കലാച്ചി'യെക്കുറിച്ച് സംശയംതോന്നാത്ത എഴുത്തുകാരിക്ക് മേയ് മാസമാകേണ്ടി വന്നു, ആരോപണം ഉന്നയിക്കാൻ.

സത്യസന്ധതയില്ലാത്ത ആരോപണങ്ങളും ആത്മാർത്ഥതയില്ലാത്ത അഭിനന്ദനങ്ങളും എന്നെ ബാധിക്കാറില്ല.

കാരണം, 'ആരാച്ചാർ' എന്ന നോവലും വായനക്കാർ ഏറ്റെടുത്തപ്പോഴാണ് ആരോപണവിധേയമായത്. ഈ ആരോപണത്തിന്‍റെ പ്രഭവസ്ഥാനവും ഇപ്പോൾ വ്യക്തമാണ്.

സംസ്ഥാനത്ത് ശക്തമായ മഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെലോ

കണ്ണൂരിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 9 പേർക്ക് പരുക്ക്

കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച കേസ്: പ്രധാന പ്രതിക്ക് പെൺവാണിഭ സംഘവുമായി ബന്ധം, കൂടുതൽ വിവരങ്ങൾ പുറത്ത്

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ മർദിച്ച കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം വേണമെന്ന് എസ്ഐടി

വിവാഹിതയായ പെണ്‍മക്കള്‍ക്കും ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി