യുകെയിലെ ബെഡ്ഫോർഡ്ഷെയറിലുള്ള ആംപ്റ്റിൽ എന്ന സ്ഥലത്ത് ഒരേ ചെറിമരം, ശിശിരത്തിലും വസന്തത്തിലും.
MV
അജയൻ
"ശിശിരം വന്നണഞ്ഞാൽ, പിന്നെയേറെ വൈകുമോ വസന്തം?" മഹാനായ കവി പി.ബി. ഷെല്ലി തന്‍റെ 'ഓഡ് ടു ദ വെസ്റ്റ് വിൻഡ്' (Ode to the West Wind) എന്ന കവിതയിൽ ഇതൊരു വെറും ചോദ്യമായിട്ടല്ല കുറിച്ചിരിക്കുന്നത്. മറിച്ച്, നിരാശ ഒരിക്കലും ഒന്നിന്‍റെയും അവസാനമല്ലെന്ന ശാന്തമായൊരു ശുഭാപ്തി വിശ്വാസമായാണ്. ശിശിരം ലോകത്തെ നഗ്നമാക്കിയേക്കാം, ഒരുപക്ഷേ അത് നീണ്ടുനിന്നേക്കാം; എങ്കിലും അതിനടിയിൽ ജീവന്‍റെ തുടിപ്പുകൾ ശരിയായ സമയത്തിനു വേണ്ടി കാത്തിരിക്കുന്നുണ്ട്.
അതേസമയം, പാബ്ലോ നെരൂദ നമ്മെ ഓർമ്മിപ്പിച്ചത് മറ്റൊന്നാണ്: "പൂക്കളെല്ലാം പറിച്ചു കളയാൻ നിങ്ങൾക്കു കഴിഞ്ഞേക്കും, പക്ഷേ വസന്തത്തിന്‍റെ വരവിനെ തടുക്കാനാവില്ല."
യുകെയിലെ ബെഡ്ഫോർഡ്ഷെയറിലുള്ള ആംപ്റ്റിൽ എന്ന സ്ഥലത്ത്, ഈ ചെറി മരം നവംബർ പകുതിയോടെ ഇലകൾ കൊഴിഞ്ഞ് നിസ്സഹായമായി നിൽക്കുകയായിരുന്നു. തുടർന്ന് അതിന്‍റെ ക്ഷമ പരീക്ഷിക്കാനെന്നവണ്ണം കൊടും തണുപ്പുള്ള ശിശിരമെത്തി. എന്നാൽ ഇപ്പോൾ, ക്ഷണിക്കപ്പെടാതെയും തടയാനാവാത്ത വിധവും വസന്തമെത്തിയപ്പോൾ ഈ മരത്തിൽ പൂക്കൾ മാത്രമാണുള്ളത്.
വസന്തം വരുമ്പോൾ അത് വാതിലിൽ മുട്ടാറില്ല; പകരം അത് പൂക്കുന്നു, പരക്കുന്നു, സർവതിനെയും വിസ്മയമാക്കി മാറ്റിമറിക്കുന്നു. ഈ ചെറിപ്പൂക്കൾ ഒരിക്കൽക്കൂടി നെരൂദയുടെ വരികൾ നമ്മെ ഓർമിപ്പിക്കുന്നു: "വസന്തം ചെറി മരങ്ങളോട് ചെയ്യുന്നത്, എനിക്ക് നിന്നോട് ചെയ്യണം."