ഷാർജ ഇന്‍റർനാഷണൽ ബുക്ക് സെല്ലേഴ്‌സ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം
ഷാർജ: ഷാർജ ഇന്‍റർനാഷണൽ ബുക്ക് സെല്ലേഴ്‌സ് കോൺഫറൻസിന്‍റെ നാലാമത് പതിപ്പിന് തിങ്കളാഴ്‌ച ഷാർജ എക്‌സ്‌പോ സെന്‍ററിൽ തുടക്കമാവും. 94 രാജ്യങ്ങളിൽ നിന്നുള്ള 661-ലധികം പുസ്തക വിൽപ്പനക്കാർ, പ്രസാധകർ, വിതരണക്കാർ എന്നിവർ പങ്കെടുക്കും. ഷാർജ ബുക്ക് അതോറിറ്റി (SBA) സംഘടിപ്പിക്കുന്ന ഈ വർഷത്തെ സമ്മേളനത്തിൽ പ്രസിദ്ധീകരണ, വിതരണ വ്യവസായങ്ങൾ നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങൾ ചർച്ചയാകും.
ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്‌സൺ ഷെയ്ഖ ബൊദൂർ അൽ ഖാസിമി ഉദ്ഘാടന വേദിയിൽ മുഖ്യപ്രഭാഷണം നടത്തും.
ഉദ്ഘാടന ദിവസം ഇറ്റലിയിലെ മെസാഗറി ലിബ്രിയുടെ സിഇഒ റെനാറ്റോ സാൽവെറ്റിയും പബ്ലിഷിംഗ് പെർസ്പെക്റ്റീവ്സിന്‍റെ ചീഫ് എഡിറ്റർ പോർട്ടർ ആൻഡേഴ്‌സണും പങ്കെടുക്കുന്ന ഒരു പാനൽ ചർച്ചയും നടക്കും. തുടർന്ന് റൊമാനിയയിലെ പ്രമുഖ പുസ്തകശാല ശൃംഖലയായ കാർട്ടുറെസ്റ്റിയുടെ സഹസ്ഥാപകരായ സെർബാൻ റാഡുവും നിക്കോലെറ്റ ജോർദാനും പങ്കെടുക്കുന്ന ഒരു സെഷനും ഉണ്ടാകും.
പരിപാടിയുടെ ഭാഗമായി, സ്ത്രീ പ്രസാധകരെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നതിനുമുള്ള പ്ലാറ്റ്‌ഫോമായ പബ്ലിസ്‌ഹെർ സംഘടിപ്പിക്കുന്ന ശില്പശാലകൾ നടക്കും. പുസ്തക വിൽപ്പനയിൽ എ ഐയെ ഉപയോഗിക്കുന്നതുമായ ബന്ധപ്പെട്ട് "എ ഐ ഫോർ ബുക്ക്‌സെല്ലേഴ്‌സ്: എൻഹാൻസിങ് ഡിസ്കവറി, സെയിൽസ് & ഓപ്പറേഷൻസ്" സെഷൻ ഇന്ത്യയിലെ ഒഎം ബുക്‌സിലെ അജയ് മാഗോ നയിക്കും.