മനുഷ്യമഹത്വത്തെ, അവനു സമാഹരിക്കാനാവുന്ന സൗന്ദര്യത്തെ, ആത്യന്തികമായ വിസ്മയങ്ങളെ, താദാത്മ്യങ്ങളെ, ഏറ്റവും പരമമായ ഭാഷണങ്ങളെ സ്വരൂപിക്കുകയോ അറിയുകയോ ആണ് സാഹിത്യകലയുടെ ലക്ഷ്യമെന്നു തോന്നുന്നു. ഒരാൾ മുറിവേറ്റതുകൊണ്ടാണ് എഴുതുന്നതെന്നു റഷ്യൻ സംവിധായകനായ തർക്കോവ്സ്കിയുടെ "സ്റ്റാക്കർ' എന്ന സിനിമയിൽ ഒരു കഥാപാത്രം പറയുന്നുണ്ട്.
മനുഷ്യർക്ക് ഒരു ഘട്ടം കഴിയുമ്പോൾ യാതൊരു വസ്തുവിനോടും ആശയവിനിമയം സാധ്യമല്ലാതെ വരും. പാറയിൽ വെള്ളം വീഴുന്നപോലെ മനുഷ്യമനസിൽ വിഷാദം ചിന്തകളായി വന്നു ചിതറിപ്പോകും. അതിനെപ്പറ്റി അവനു അവബോധമാണുണ്ടാവുക, വികാരമല്ല. ഒരാൾ സ്വന്തം വിഷാദങ്ങളെ, താളം തെറ്റിയ വിചാരങ്ങളെ വിചാരണ ചെയ്ത് ഒരു തീരുമാനത്തിലെത്തുന്ന ഘട്ടമാണിത്. താൻ ദുഃഖിതനാണല്ലോ എന്ന് അയാൾ അന്വേഷിച്ചു കണ്ടുപിടിക്കുന്നു. എന്നാൽ ഇതല്ല ഒരു സാഹിത്യകൃതി തേടുന്നത്. അതു മനുഷ്യവികാരങ്ങളെ കൂടുതൽ നഗ്നമാക്കി കാണിക്കുന്നു. യഥാർഥ മനുഷ്യനിലുള്ള വ്യാജസ്വഭാവങ്ങളെ മാറ്റിയ ശേഷം, നന്മയായാലും തിന്മയായാലും, ഗാഢമായി അവതരിപ്പിക്കുന്നു. അതുകൊണ്ട് കഥാപാത്രങ്ങൾ മനുഷ്യരെപ്പോലെ തന്നെ ജീവിക്കുകയാണ്. ഒരു കഥാപാത്രമായതുകൊണ്ട് ഏതൊരു ഭാഷണത്തെയും നിസാരമായി കാണാനാവില്ല. കഥാപാത്രങ്ങളാണു നമ്മെക്കാൾ ജീവിക്കുന്നത്. യഥാർഥ ജീവിതത്തിൽ നമ്മൾ അനുഭവിക്കാത്ത വികാരങ്ങളെ അതിന്റെ വ്യാപ്തിയിലും ശുദ്ധതയിലും ആഴത്തിലും അനുഭവിക്കുന്നതു കഥാപാത്രങ്ങളാണ്.
ഒ. വി. വിജയന്റെ എണ്ണ, അരിമ്പാറ തുടങ്ങിയ കൃതികളിൽ കഥാപാത്രങ്ങൾ ജീവിതത്തെ അറിയുന്നതു സാധാരണ മനുഷ്യർക്ക് അപ്രാപ്യമായ രീതിയിലാണ്. രതിയിലും മരണത്തിലും കഥാപാത്രങ്ങൾ കൂടുതൽ സ്വാതന്ത്ര്യം അനുഭവിക്കുന്നു. അവർ തങ്ങളുടെയുള്ളിലെ പ്രാക്തനമായ ആഗ്രഹങ്ങളെല്ലാം പുറത്തെടുക്കുന്നു. കാരണം, അവരെ നിയന്ത്രിക്കാൻ പൊലീസോ, സ്കൂൾ ഹെഡ്മാസ്റ്ററോ, കോടതിയോ, വീട്ടുകാരോ ഇല്ല.
കഥാപാത്രങ്ങളും ജീവിക്കുന്നു
കഥാപാത്രം സ്വതന്ത്രനാണ്. "ഖസാക്കിന്റെ ഇതിഹാസ'ത്തിലെ രവി തനിക്കു തോന്നുന്ന പോലെ ജീവിക്കുകയാണ്. അയാൾ ആശ്രമങ്ങളിലെ സുന്ദരികളായ അന്തേവാസികളെ പോലും കാമിക്കുന്നു; അവരോടൊപ്പം ശയിക്കുന്നു. അയാളിലെ കവിക്ക് ഒരിടത്തും ശമനം കിട്ടുകയുണ്ടായില്ല. അയാൾ പക്ഷേ, തന്റെയുള്ളിലെ വന്യമായ മോഹങ്ങളെല്ലാം പുറത്തെടുക്കുന്നു. നിന്ദയിലും ജുഗുപ്സയിലും അയാൾ സ്വയം അറിയാൻ ശ്രമിക്കുന്നു. ഒ. വി. വിജയനു പോലും രവിയുടെയത്ര ജീവിതമുണ്ടാകാനിടയില്ല. രവി തന്റെ ലൈംഗിക കാമനകളെയും, ഭഗവദ്ഗീതയിൽ നിന്നും റിൽക്കെ തുടങ്ങിയ കവികളിൽ നിന്നും കിട്ടിയ അറിവുകളെയും കൂട്ടിക്കുഴയ്ക്കുകയാണ്. അരാജകമായ ജീവിതത്തിന് അതിന്റേതായ സൗന്ദര്യമുണ്ട്. എല്ലാ നിയമങ്ങളെയും ധിക്കരിച്ചുകൊണ്ട് അയാൾ അതു ചെയ്തു കാണിക്കുന്നു. കഥാപാത്രങ്ങൾ മനുഷ്യവംശത്തിൽപ്പെട്ടവരാണ്. അവർ നമ്മെപ്പോലെ ജീവിക്കുന്നില്ല എന്ന ധാരണ അപരിഷ്കൃതമാണ്. അവർ ഈ ലോകത്തുണ്ട്, അവർ കടലാസുകളിലാണെങ്കിൽ പോലും.
ഇംഗ്ലീഷ് കവിയും ഗ്രന്ഥകാരനും ദൈവശാസ്ത്രജ്ഞനുമായ ജോൺ ഡൺ (1571-1631) "ഡിവോഷൻസ് അപ്പോൺ എമർജന്റ് ഒക്കേഷൻസ്' എന്ന ദാർശനിക കൃതിയിൽ എഴുതി: "മനുഷ്യവംശം ആകെയെടുത്താൽ ഒരു എഴുത്തുകാരന്റെ കൃതിയാണ്. ഒറ്റ വാല്യമേയുള്ളു. ഒരാൾ മരിക്കുമ്പോൾ ഒരു അധ്യായം കൊഴിയുന്നില്ല, മറ്റൊരു നല്ല ഭാഷയിലേക്കു പരിഭാഷപ്പെടുത്തുകയാണ്. ഓരോ അധ്യായവും പരിഭാഷപ്പെടുത്തേണ്ടതുണ്ട്. പ്രബോധനത്തിനായി മണിമുഴങ്ങുമ്പോൾ, അതു പ്രബോധകനെ മാത്രമല്ല വിളിക്കുന്നത്, പ്രാർഥനയ്ക്കായി എത്തിയവരെ ആകെയാണ്. ഒരാളും ഒരു ദ്വീപല്ല: ആകെ മനുഷ്യവംശത്തിന്റെ ഭാഗമാണ്. ആരുടെ മരണവും എന്നെ ചെറുതാക്കുന്നു. കാരണം, ഞാൻ മാനവരാശിയിൽ ഉൾപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ആർക്കുവേണ്ടിയാണു മണി മുഴങ്ങുന്നതെന്ന് അന്വേഷിക്കേണ്ട; അതു നിനക്കു വേണ്ടിയാണ്'.
അതുകൊണ്ട് ഒരു കഥാപാത്രത്തിനു ദുരന്തമുണ്ടാകുമ്പോൾ നമുക്കും ദുഃഖമുണ്ടാകുന്നു. തോപ്പിൽ ഭാസിയുടെ "അശ്വമേധ'ത്തിലെ കഥാപാത്രങ്ങൾ നമ്മോടൊപ്പം ജീവിച്ചവരാണ്. അവർ നമ്മെ എത്ര പ്രബുദ്ധരാക്കി!. അവർ ചിലപ്പോൾ ചിരഞ്ജീവികളെപ്പോലെയാണ്. അവർ നമ്മെ തുറിച്ചു നോക്കുന്നു. നമ്മുടെ നോട്ടം അവരുടെയടുത്ത് എത്തുകയുമില്ല. ഒരു നോവലിലെ കഥാപാത്രം വിഷമിക്കുമ്പോൾ അതു നമ്മുടേതു തന്നെയാണ്. "ചെമ്മീനി'ലെ കറുത്തമ്മ യഥാർഥത്തിൽ ജീവിച്ച വ്യക്തിയാണെന്ന അവബോധത്തിലാണു നാം വായിക്കുന്നത്. അവൾ യഥാർഥത്തിൽ ജീവിക്കുന്നുണ്ട്.
തകഴിക്കു പോലും ആ ജീവിതമില്ല. അതുകൊണ്ട് കഥാപാത്രങ്ങൾക്കു നോവലിൽ നിന്നു വ്യത്യസ്തമായ ആഗ്രഹങ്ങളുണ്ടാകും. അത് അമർത്തപ്പെട്ടിരിക്കയാണ്.
കാലത്തിന്റെ ലേപനം
'ഒരു പുസ്തകം അച്ചടിക്കാൻ ആഗ്രഹിക്കുന്നവൻ കുറേക്കൂടി ആഗ്രഹിക്കണം ;ഒരു പുസ്തകമായി മാറണം. ' - ജോൺ ഡൺ പറയുന്നുണ്ട്. ഇതു മനുഷ്യന്റെ പൂർണ്ണതയെക്കുറിച്ചുള്ള ഒരാശയമായി കാണണം. "ചെമ്മീൻ' എഴുതിയ തകഴി ആദ്യം ഉദ്ദേശിച്ചതു കടൽത്തീരത്തുള്ളവരുടെ കഥ പറയണമെന്നാണ്. മത്സ്യബന്ധനത്തിനു പോകുന്നവരുടെ ജീവിതം പറയുകയായിരുന്നു ലക്ഷ്യം. എന്നാൽ അതു പൂർത്തിയായപ്പോൾ ഒരിക്കലും തീരാത്ത പ്രശ്നങ്ങളുമായി നിൽക്കുന്ന ഏതാനും മനുഷ്യരുടെ സൃഷ്ടിയായി. ആ മനുഷ്യർക്ക് ആശ്വാസം ലഭിക്കുന്നതൊന്നും നൽകാൻ തകഴിക്കായില്ല. അദ്ദേഹം ഒരു നിരീക്ഷകനായി നിൽക്കുകയായിരുന്നു.
ജീവിതസമസ്യകൾ നോവലിസ്റ്റിനെയും കടന്നു പോവുകയാണ്. എന്തായിരിക്കും മനുഷ്യൻ അവനെ തന്നെ നശിപ്പിക്കുന്നതിനു കാരണം? സ്വന്തം ബുദ്ധിയുടെ കെണിയിൽ അകപ്പെടുന്ന വേറൊരു ജീവിയുണ്ടാകുമോ ?ജോൺ ഡൺ ആ സൂചന നൽകുന്നുണ്ട്. നമ്മളിൽ നിന്നു തന്നെ ഉടലെടുക്കുന്ന തിന്മകൾ നമ്മെ നശിപ്പിക്കുന്നതിനെക്കുറിച്ച്.
നമ്മുടെ മുറിവുകൾ പുറത്തുനിന്നു വരുന്നതു മാത്രമല്ല;ഉള്ളിൽ നിന്നുമാണ്. ശരീരത്തിൽ മുറിവുണ്ടായാൽ ശരീരം തന്നെ അത് ഉണങ്ങുന്നതിനു സഹായിക്കും. കാലം ലേപനമാണ്. കാലത്തിന്റെ ലേപനം മുറിവിൽ തനിയെ പുരട്ടിക്കൊള്ളും. മനസിലെ മുറിവുകളോ ? മനസിന്റെ മുറിവുകൾ ഉണക്കാൻ മനസിനു ചികിത്സ ആവശ്യമാണ്. ഇതു പക്ഷേ, ഒരു ആശുപത്രിയിൽ പോകേണ്ട കാര്യമല്ല. തനിയെ ഉള്ളിൽ സംഭവിക്കുന്നതാണ്. പലരും അത് അറിയുന്നില്ല. രണ്ടുപേർ തമ്മിലുള്ള ബന്ധത്തിൽ ഒരു വിള്ളൽ ഉണ്ടായാൽ ഒരാൾ പിൻവാങ്ങുന്നു. അയാൾ നിശബ്ദതയിലേക്കു വലിയുന്നുണ്ടെങ്കിൽ അതൊരു ആന്തരിക ചികിത്സയായി കാണണം. അയാൾ സ്വകാര്യമായ ഒരു ചികിത്സയിലാണ്. അയാൾക്ക് ഒരു ഒഴിഞ്ഞു പോകൽ ആവശ്യമാണ്. കുറേക്കാലത്തേക്ക് അയാൾ മൗനത്തിൽ തുടരുന്നു ; അതൊരു വല്മീകവാസത്തിനു സമാനമായ അവസ്ഥയാണ്.
ചിലപ്പോൾ ആ മൗനം വർഷങ്ങൾ തുടർന്നേക്കാം. എന്താണതിനു കാരണം ?മനസ് അതിന്റെ ചികിത്സ നടപ്പാക്കുകയാണ്. വ്യക്തി ബോധപൂർവ്വം ഒരു ചികിത്സയ്ക്കു പോകുകയല്ല. മനുഷ്യമനസിൽ സ്വാഭാവികമായ ഒരു ചികിത്സ നിശ്ചയിക്കപ്പെടുകയാണ്.
അതു മനസിന്റെ ആന്തരികമായ ചികിത്സാരീതിയാണ്. മനസിന്റെ നിലനിൽപ്പിന് ആവശ്യമായ, അല്ലെങ്കിൽ അതിജീവനത്തിനു വേണ്ടതായ ചികിത്സകൾ അതു സ്വയം കണ്ടെത്തുന്നു. കുറേക്കാലം കഴിയുമ്പോൾ മനസിലെ ഭാരം കുറയുന്നു. മുറിവുകൾ ഉണങ്ങുന്നു. ഭൂതകാലത്തിന്റെ ഭാണ്ഡം കാലിയാവുന്നു. ഭൂതകാലം അലിഞ്ഞു മറ്റൊന്നായി പിറവിയെടുക്കുന്നു. മുറിവ് വന്ന് ഉണങ്ങിയ ഭാഗത്തു കുറേ കാലം കഴിയുമ്പോൾ ത്വക്കിനു വേറൊരു നിറം വരുന്നതു പോലെയാണ് ഭൂതകാലത്തിന്റെ മാറ്റം. അതു പഴയ ഭൂതകാലമായിരിക്കില്ല;നവീകരിക്കപ്പെട്ട ഭൂതകാലമായിരിക്കും. ജോൺ ഡൺ പറഞ്ഞു :'സമർഥമായി ഉണ്ടാക്കപ്പെട്ട ഒരു ചെറു ലോകമാണ് എന്റേത്'. ഡൺ പറഞ്ഞതു സാന്ദ്രമായ ഒരു ലോകത്തെക്കുറിച്ചാണ്. എങ്ങനെയാണു സമർഥമായി നാം നിർമിച്ചത് ?അതു നമ്മുടെ മാത്രമായ ഒരു യുദ്ധക്കളമായിരുന്നു. രക്തം ചൊരിഞ്ഞും ചൊരിയാതെയും ഇഷ്ടപ്പെട്ടും ഇഷ്ടപ്പെടാതെയും ജീവിച്ചും മരിച്ചും നാം ഉള്ളിൽ വളർത്തിയെടുത്ത ജീവിതമാണത്. നമ്മുടെ പ്രായമോ രൂപമോ നിറമോ പദവിയോ ഒന്നുമല്ലല്ലോ ആത്യന്തികമായി നമ്മുടെ ജീവിതം. അതു നാം ഉള്ളിൽ നിർമിച്ചെടുത്തതാണ്. അതു പക്ഷേ ആർക്കും പകരമായി കൊടുക്കാനാവില്ല. നമ്മുടെയുള്ളിലാണ്, കാഴ്ചയിലില്ലാത്ത ആ വലിയ ജീവിതം
പല മടക്കുകളായി ചുരുണ്ടുകൂടിയിരിക്കുന്നത്. അത് ഓർമകളിൽ എഴുതപ്പെട്ടിരിക്കുന്നു.
നമ്മൾ ഒരേ പുസ്തകത്തിൽ
'പ്രകൃതിയിൽ നമ്മൾ ഒരു ശരീരമാണ്. പ്രകൃതിക്ക് പ്രത്യേക ലക്ഷ്യമില്ല; അതിനു നിയമമുണ്ടെങ്കിലും. ' - ഡൺ എഴുതുന്നു.
മനുഷ്യവംശം, ഒരു എഴുത്തുകാരന്റെ ഒറ്റ വാല്യുമുള്ള ഒരു കൃതിയാണെന്നു പറഞ്ഞ ജോൺ ഡൺ അർഥമാക്കുന്നത് എന്താണ്? നമ്മൾ ഒരേ വർഗം മാത്രമല്ല, ഒരേ പുസ്തകത്തിലുള്ളവരാണ്. കഥാപാത്രങ്ങളെ പോലെയാണു നമ്മൾ ജീവിക്കുന്നത്. നമ്മളെയെല്ലാം വ്യാഖ്യാനിക്കുകയും ചിത്രീകരിക്കുകയും ചെയ്ത ഒരാൾ എവിടെയോ ഉണ്ട്. അതിന്റെ അർഥമറിയാതെ, നമ്മുടെ സൃഷ്ടി രഹസ്യത്തിലേക്ക് ഒരിക്കൽപോലും നോക്കാനാവാതെ, കടലിലെ മത്സ്യങ്ങൾ നഗരത്തിലെ വിവരങ്ങളൊന്നും അറിയാത്ത പോലെ, നമ്മൾ കഥാപാത്രങ്ങളായി ഒരു പുസ്തകത്തിനുള്ളിൽ ജീവിക്കുന്നു.
ആ പുസ്തകത്തിൽ നമ്മൾ ബന്ധുക്കളാണ്. ചെമ്മീനിൽ പരീക്കുട്ടിയും കറുത്തമ്മയും ഒരു ലോകത്തിലാണല്ലോ ജീവിക്കുന്നത്. അതു നമ്മുടെ ലോകമല്ല. അവരുടേതു മറ്റൊരു ലോകമാണ്. അതുപോലെ നമ്മൾ ആരോ സൃഷ്ടിച്ച ഒരു പുസ്തകത്തിലെ കഥാപാത്രങ്ങളായി പടവെട്ടുന്നു. നഷ്ടങ്ങൾ പെരുപ്പിച്ചു പറഞ്ഞും കലഹിച്ചും പുസ്തകത്തിനു പാരായണക്ഷമതയൊരുക്കുന്നു.
ഇവിടെ പ്രകൃതിയെ പഴിക്കേണ്ടതില്ല. പ്രകൃതി, ഡൺ പറഞ്ഞതുപോലെ, നമുക്കു വേണ്ടി ഒരു ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നില്ല. അതിനു നിയമങ്ങളുണ്ട്. പ്രാപഞ്ചികമായ ഒരു താളത്തിന്റെ ഭാഗമാണത്.
ഷിജോ ജേക്കബ്, വർഗീസ് അങ്കമാലി, കൃഷ്ണനുണ്ണി ജോഷി വർഗീസ് അങ്കമാലിയുടെ "പടക്കം' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, മെയ് 21-27) എന്ന കഥ ദീർഘമായ ഒരു വിവരണമാണ്. വെടിക്കെട്ടും അപകടവുമൊക്കെയാണു വിഷയം. ഇത്തരം കഥകൾ എഴുതുന്നവർ അതിന്റെ യഥാതഥമായ വിവരണം നൽകും. പക്ഷേ, ഇന്നത്തെ വായനക്കാരനു ഇതു പോരാ. എസ്. കെ. പൊറ്റക്കാടിന്റെ കാലത്തായിരുന്നെങ്കിൽ ഇതു മതിയായിരുന്നു. പുതിയ കഥയുടെ ടെക്നിക്കുകൾ മനസിലാക്കിയ വായനക്കാരന് ഇതു മതിയാവുകയില്ല. വർഗീസിനു സംഭവങ്ങൾ വിവരിക്കാനറിയാം;പക്ഷേ, എന്താണു വിവരിക്കേണ്ടതെന്ന് അറിയില്ല.
താരതമ്യേന ഒരു കഥയുടെ ഗുണവും സംസ്കാരവും പ്രകടമാക്കിയതു കൃഷ്ണനുണ്ണി ജോഷി എഴുതിയ "ജീവിതം മരണത്തോട് പറഞ്ഞത്' (ചന്ദ്രിക ആഴ്ചപ്പതിപ്പ്, ഏപ്രിൽ 1) എന്ന കഥയാണ്. ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഒരുവന്റെ വിചാരങ്ങൾ ഈ കഥയിൽ നിറഞ്ഞു നിൽക്കുന്നു. ആത്മഹത്യയ്ക്കു ശ്രമിച്ചപ്പോൾ ഒരാൾ രക്ഷിക്കാൻ വന്നതും എഴുതുന്നുണ്ട്. സമകാലികമായ സാഹിത്യത്തിന്റെ രസമുകുളങ്ങൾ കഥയിലുടനീളം കഥാകൃത്തു നിലനിർത്തുന്നുണ്ട്. സിനിമകൾ കാണുകയും പുസ്തകങ്ങൾ വായിക്കുകയും ചെയ്യുന്നവർ കഥ എഴുതുമ്പോൾ അതിന്റെ പ്രത്യേകതയുണ്ടാവും.
ഷിജോ ജേക്കബിന്റെ "തീവണ്ടി യാത്ര പതിവുള്ളതല്ല' (പ്രസാധകൻ, മെയ് )എന്ന കഥയിൽ കഥാപാത്രം എഴുത്തുകാരനെ തേടി വരികയാണ്. ഇറ്റാലിയൻ നാടകകൃത്ത് ലൂയി പിരാന്തല്ലോയുടെ "സിക്സ് കാരക്ടേഴ്സ് ഇൻ സേർച്ച് ഓഫ് ആൻ ഓതർ " എന്ന നാടകം പെട്ടെന്ന് ഓർമ വന്നു. നാടകകൃത്തിനെ തേടി കഥാപാത്രങ്ങൾ വരുന്നതാണല്ലോ ആ നാടകത്തിന്റെ പ്രമേയം.
ഇവിടെ ഷിജോ ഒരു തീവണ്ടിയാത്രികന്റെ കഥയാണു പറയുന്നത്. റെയിൽവേ സ്റ്റേഷനിൽ, അയാൾ പതിവായി കാണാറുണ്ടായിരുന്ന യുവതി തന്റെ പ്രിയപ്പെട്ടവൻ ഉപേക്ഷിച്ചതിന്റെ പേരിൽ തീവണ്ടിക്കു മുന്നിൽ ചാടി മരിക്കുകയാണ്. ഈ കഥ എഴുതി കഴിഞ്ഞ ഉടനെ ആ യുവതി കഥാകൃത്തിനെ തേടിവന്നു താൻ അത്തരക്കാരിയല്ലെന്നു പറയുകയാണ്. അവൾ ധീരയാണ്. നിശ്ചയദാർഢ്യമുള്ളവളാണ്. എന്നാൽ കഥാകൃത്ത് അവളെ അടുത്തു കിട്ടിയതിന്റെ ആഹ്ലാദത്തിലാണ്. തന്റെ പ്രേമത്തിന് അവൾ പാത്രമാകുമോ എന്ന് അയാൾ ചിന്തിക്കുന്നു. അവൾ താമസിയാതെ രംഗം വിടുകയാണ്. ഇതിൽ നിന്ന് എന്താണ് അർഥമാക്കുന്നത്?. കഥാപാത്രങ്ങളും ജീവിക്കുകയാണ്, കാണാമറയത്ത്. കഥയുടെ ഘടനയ്ക്കുള്ളിൽ കഥ പറയാനാണു ശ്രമം. ഇതു ശ്രദ്ധേയമാണ്.
നാസിമുദ്ദീന്റെ കവിത
ഒരു വാരികയിൽ എഴുതുമ്പോൾ ആ സ്ഥലത്തിന്റ വില കവി മനസിലാക്കണം. വേറെ ധാരാളം കവികൾക്ക് ഇടം കിട്ടാതിരിക്കുമ്പോഴാണ് ഒരാൾക്ക് അതു തരപ്പെടുന്നത്. വേറൊരു രീതിയിൽ പറഞ്ഞാൽ മറ്റു കവികളുടെ ഇടമാണു നമുക്ക് യാദൃച്ഛികമായി കിട്ടുന്നത്. അതുകൊണ്ട് ആ ഇടം പരമാവധി ഭംഗിയായി ഉപയോഗിക്കാൻ കവിക്ക് ബാധ്യതയുണ്ട്. പി. എ. നാസിമുദ്ദീൻ എഴുതിയ "ഇ -പാന' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, മെയ് 28 - ജൂൺ 3)എന്ന കവിത പരാജയപ്പെട്ടിരിക്കുകയാണ്. ഒരു കവിതയിൽ നിന്നു ഛന്ദസും കാല്പനികതയും എടുത്തുമാറ്റിയാലും വസ്തുവിനെക്കുറിച്ച് കവിക്കുള്ള അനന്യമായ അവബോധം, വെളിപാട് ശേഷിക്കണം. അതുണ്ടായില്ലെങ്കിൽ കവിത നിലം പതിക്കും. നാസിമുദ്ദിന്റെ കവിത ഒരു പ്രസ്താവനയെന്നതിൽ കവിഞ്ഞ് വളർന്നില്ല. പൂന്താനം, മേൽപ്പത്തൂര്, അൽബുസിരി തുടങ്ങിയവർ കവിതയെഴുതി അനുഗ്രഹം തേടിയെന്ന് ആദ്യമേ പ്രസ്താവിക്കുന്നു. പിന്നീട് പറയുന്നതു കമ്പ്യൂട്ടർ സ്ക്രീനിൽ പ്രചോദനപ്രഭാഷണം നടത്തുന്നവരുടെ കാര്യമാണ്. ഇതു രണ്ടും തമ്മിൽ എന്താണു ബന്ധമെന്നു ചോദിക്കരുത്. ഉത്തരമുണ്ടാകില്ല. ഇടയ്ക്കു ചില ഇന്റർനെറ്റ് വ്യവസായികളുടെ കാര്യവും സൂചിപ്പിക്കുന്നുണ്ട്. പ്രചോദനപ്രഭാഷകരുടെ വാക്കുകൾ കേട്ട് കവി ഉണർന്നെഴുന്നേറ്റെന്ന് !.
"ജംബുകബുദ്ധികൾ
മൊഴിയുന്നു വർധിതവീര്യരായ്
പാത്തിയിൽ
സുഖശ്ളേഷതൈലങ്ങളിട്ടു
തിരുമ്മിയപോൽ
പെരും യോദ്ധാവായ് തളർച്ച
വിട്ടെഴുന്നേൽക്കുന്നു ഞാൻ'.
ഒരാൾക്ക് എന്തും എഴുതാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ, ഇതുപോലെ ആലോചനയോ, കാവ്യാത്മകമായ ബുദ്ധിയോ, ഭാവനയോ ഇല്ലാത്ത വരികൾ എഴുതിയാൽ വായനക്കാരനു രക്ഷയില്ല. കാലത്തിനുള്ളിലേക്കു കടന്നു കയറാനുള്ള സിദ്ധി നാസിമുദ്ദീനില്ല. അതു വ്യക്തമാക്കുന്ന കവിതയാണിത്.
ഉത്തരരേഖകൾ
1) ഒരു ടിവി പ്രേക്ഷകൻ എന്ന നിലയിൽ മനസിലേക്ക് കുതിച്ചെത്തുന്ന അനുഭവം എന്താണ് ?
ഉത്തരം: ശ്യാമപ്രസാദ് സംവിധാനം ചെയ്ത "പെരുവഴിയിലെ കരിയിലകൾ' എന്ന ടെലിഫിലിം ഓർക്കുകയാണ്. അതുപോലെ "മരണം ദുർബലം എന്ന സീരിയലും. പ്രമുഖനായ ഗായകൻ ബ്രഹ്മാനന്ദൻ ദൂരദർശന്റെ സ്റ്റുഡിയോയിൽ വന്ന് "ചങ്ങമ്പുഴയുടെ കുയിലേ'എന്ന ഗാനം ആലപിച്ചതു ഹൃദയസ്പർശിയായിരുന്നു.
2) "ഖസാക്കിന്റെ ഇതിഹാസ'ത്തിലെ രവിയെ എങ്ങനെയാണു നോക്കിക്കാണുന്നത്?
ഉത്തരം: ഖസാക്കിന്റെ ഇതിഹാസത്തിലെ രവി ഒരു കവിയും ചിന്തകനുമായിരുന്നു. എന്നാൽ അയാളെ ആ രീതിയിൽ വളരാൻ നോവലിസ്റ്റ് അനുവദിച്ചില്ല. അതുകൊണ്ട് അയാൾ മരണാഭിമുഖ്യം പ്രകടിപ്പിച്ചു. തെറ്റുകൾ ചെയ്ത രവിക്ക് പാപബോധമോ കുറ്റബോധമോ ഉണ്ടായിരുന്നില്ല. അയാൾ മറ്റുള്ളവരെ പരിഹസിക്കുകയാണു ചെയ്തത്. രവിയുടെ ലൈംഗിക മോഹം ഒരിക്കലും അവസാനിച്ചില്ല. കവിതയും ലൈംഗികതയും ആത്മരതിയും എഴുത്തുകാരനാകാത്തതിലുള്ള നിരാശയും അയാളെ മരണം തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചു.
3) കള്ളൻ, മുരുകൻ എന്ന പാമ്പാട്ടി, മൃഗാധിപത്യം, ജോർജ് ആറാമന്റെ കോടതി, ഞങ്ങൾ അസുരന്മാർ തുടങ്ങിയ മികച്ച കഥകളെഴുതിയ എം. പി. നാരായണപിള്ളയെ മലയാള എഴുത്തുകാർ മറന്നോ?
ഉത്തരം: നല്ല വായനക്കാരുടെ മനസിൽ എം. പി. നാരായണപിള്ളയ്ക്ക് ഇടമുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കളോ മറ്റു ബന്ധുക്കളോ ഓർക്കണമെന്നില്ല. രാജാവിനെക്കാൾ വലിയ പ്രജയുള്ള കാലമാണിത്.
4) ഒരു നല്ല സാഹിത്യകാരൻ എഴുതുമ്പോൾ പരമപ്രാധാന്യം എന്തിനായിരിക്കും?
ഉത്തരം: ഭാഷയാണല്ലോ പ്രധാന മാധ്യമം. അതുകൊണ്ട് എഴുത്തുകാരന്റെ പ്രഥമ പരിഗണന ഭാഷയിലായിരിക്കണം. ഭാഷയുടെ പരിമിതികളെ മറികടക്കാൻ അതിനെ സഹായിക്കണം. അങ്ങനെയാണ് ഒരുവൻ അവന്റെ അന്ത:കരണ യാഥാർഥ്യത്തെ പരിപൂർണമായി ആവിഷ്കരിക്കാൻ പ്രാപ്തനാകുന്നത് - രവീന്ദ്രനാഥ ടാഗോർ പറഞ്ഞതാണിത്.
5) ഭരതന്റെ സിനിമകളിൽ, നമ്മൾ കണ്ടു പരിചയപ്പെട്ട നടികൾ പുതിയൊരു ഭാവുകത്വത്തിലേക്ക് ഉയരുന്നുണ്ടോ ?
ഉത്തരം:തീർച്ചയായും. ഭരതന്റെ സിനിമകളിൽ നടിമാർ അവരുടെ ശാരീരിക, പ്രേമാത്മക, ലൈംഗികസ്വഭാവങ്ങളെ ആഴത്തിൽ അനുഭവിപ്പിക്കാറുണ്ട്. ജയഭാരതിയെ "സന്ധ്യ മയങ്ങും നേരം', "രതിനിർവേദം' എന്നീ ചിത്രങ്ങളിൽ എത്ര പ്രണയപ്പെടുത്തിയിരിക്കുന്നു! പുതിയൊരു വികാരമൂർച്ചയുടെ ഉച്ചിയിലേക്കു പ്രേക്ഷകനെ കലാപരമായി എത്തിക്കാൻ ഭരതനു കഴിഞ്ഞിട്ടുണ്ട്.
6) ഇന്ത്യയിലെ മഹാനായ തത്ത്വചിന്തകൻ ജിദ്ദു കൃഷ്ണമൂർത്തിയുടെ ചിന്തകളുടെ സത്ത എന്താണ് ?
ഉത്തരം: കൃഷ്ണമൂർത്തി ഒരു ഗുരുവിലോ തത്ത്വത്തിലോ വിശ്വസിച്ചില്ല. അദ്ദേഹത്തിന്റെ ചിന്തകൾ ഇങ്ങനെയാണ് :സമൂഹമോ സംസ്കാരചിന്തകളോ നമ്മെ കണ്ടീഷൻ ചെയ്യാൻ അനുവദിക്കരുത്. നമുക്ക് ജ്ഞാനം ആരും തരികയില്ല, അത് നമ്മുടെ ഉള്ളിൽ നാം തന്നെ കണ്ടെത്തണം. ഇന്നലെകളിൽ നിന്നു സ്വതന്ത്രമാകുമ്പോൾ ഒരാൾക്കു നിത്യയൗവനവും നിഷ്കളങ്കമായ മനസും കിട്ടും. ഭയത്തിൽ നിന്നു രക്ഷപ്പെടുകയല്ല, അതിനെ നിരീക്ഷിച്ചു മനസിലാക്കുകയാണു വേണ്ടത്. അവനവന്റെ മനസിലെ ചിന്തകളെ നിരീക്ഷിക്കുക; അപ്പോൾ നാം ആരാണെന്നു വ്യക്തമാകും.
7) കെ. ജി. ജോർജിനെയാണോ കെ.എസ്. സേതുമാധവനെയാണോ താങ്കൾ ഇഷ്ടപ്പെടുന്നത് "
ഉത്തരം: ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത് കെ. എസ്. സേതുമാധവനെയാണ്. അദ്ദേഹം മലയാളിയുടെ ജീവിത യാഥാർഥ്യങ്ങളെ ധീരമായി നേരിട്ടു. എന്നാൽ അദ്ദേഹത്തെ "ബുദ്ധിജീവി' നിരൂപകർ വേണ്ട പോലെ ശ്രദ്ധിച്ചില്ല.
8) വിജയന് കരോട്ട്, വൈശാഖൻ, മുണ്ടൂർ കൃഷ്ണൻകുട്ടി, മാനസി, പി.എ. ദിവാകരൻ തുടങ്ങിയ കഥാകൃത്തുകളുടെ രചനകളിൽ താങ്കൾ കണ്ട പ്രതിസന്ധി എന്തായിരുന്നു ?
ഉത്തരം: അവർ തരക്കേടില്ലാതെ കഥാസന്ദർഭങ്ങൾ വിവരിക്കും. എന്നാൽ അവർ സ്വതന്ത്രരല്ലായിരുന്നു. സർഗാത്മക സ്വാതന്ത്ര്യം എന്ന പ്രശ്നത്തെ അവർ ഗൗരവത്തിൽ എടുത്തില്ല. സർക്കാരിനെയും സമൂഹത്തെയും ഓർത്ത് ഭയന്നാണ് അവർ എഴുതിയത്.