ഭൂമി തർക്കം രൂക്ഷമായി: വടികളും മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് ഏറ്റുമുട്ടൽ, 60കാരൻ കൊല്ലപ്പെട്ടു
file
ലഖ്നൗ: ഉത്തർ പ്രദേശിലെ ബാരാബങ്കിയിൽ ഭൂമി തർക്കവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷം കൊലപാതകത്തിൽ കലാശിച്ചു. ഭഗവാൻഡിൻ എന്ന 60 വയസുകാരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര‍്യ രമാവതി (55), യോഗേന്ദ്ര സുരേഷ് എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു. പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു. ഇവരെ കൂടാതെ പുട്ടു, രാംസേവക്, രാംദയാൽ എന്നിവർക്കും പരുക്കേറ്റിട്ടുണ്ട്.
ബുധനാഴ്ചയാണ് ഭൂമിയുമായി ബന്ധപ്പെട്ട് തർക്കമുണ്ടായത്. ഇതേത്തുടർന്ന് ഇരുവിഭാഗവും വടികളും മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് ഏറ്റുമുട്ടുകയായിരുന്നു. പ്രദേശത്ത് പൊലീസിനെ വിന‍്യസിച്ചിട്ടുണ്ട്. ബിജെപി എംഎൽഎ ദിനേശ് റാവത്ത് പ്രാഥമിക ആരോഗ‍്യ കേന്ദ്രം സന്ദർശിച്ച് പരുക്കേറ്റവരുടെ ആരോഗ‍്യസ്ഥിതി അന്വേഷിച്ചു.
ഇരുവിഭാഗത്തിന്‍റെയും പരാതികളിൽ കേസെടുക്കുമെന്ന് പൊലീസ് ഉദ‍്യോഗസ്ഥൻ കുമാർ സിങ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും കൂടുതൽ നിയമനടപടികൾ സ്വീകരിച്ചു വരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.