ജിജിറ്റ്
പാലക്കാട്: നാലു മാസമായി ഒളിവിൽ കഴിഞ്ഞിരുന്ന കഞ്ചാവ് കേസിലെ പ്രതിയെ പിടി കൂടി എക്സൈസ്. പാലക്കാട് കൊല്ലങ്കോട് സ്വദേശി ജിജിറ്റാണ് (19) അറസ്റ്റിലായത്. 20 നായ്ക്കളെ വീടിനു ചുറ്റും കാവൽ നിർത്തിയാണ് ജിജിറ്റ് ഒളിവിൽ കഴിഞ്ഞിരുന്നത്. ഫെബ്രുവലി നാലിന് കൊല്ലങ്കോട് പോസ്റ്റ് ഓഫിസിലേക്ക് കഞ്ചാവ് പാഴ്സൽ ആയി വന്ന കേസിലാണ് അറസ്റ്റ്. കേസിൽ കൊല്ലങ്കോട് സ്വദേശി ആർ. സഞ്ജയ്, ആർ. രാഹുൽ എന്നിവർ അറസ്റ്റിലായിരുന്നു.
മേഘാലയയിൽ നിന്ന് തങ്ങളുടെ പേരിൽ കഞ്ചാവ് ഓർഡർ ചെയ്തത് ജിജിറ്റാണെന്ന് ഇരുവരും പൊലീസിന് മൊഴി നൽകിയിരുന്നു. പാഴ്സൽ പിടിക്കപ്പെട്ടതിനുപിന്നാലെ ജിജിറ്റ് ഒളിവിൽ പോയിരുന്നു.
പുത്തൂരിൽ വാടകവീട്ടിൽ ജിജിറ്റ് ഉണ്ടെന്ന് രഹസ്യ വിവരം കിട്ടിയതിനെത്തുടർന്നാണ് എക്സൈസ് ഇവിടെയെത്തിയത്. എന്നാൽ വീടിനു ചുറ്റും നായ്ക്കളെ അഴിച്ചു വിട്ട് ജിജിറ്റ് എക്സൈസിനെ വിരട്ടി. ഒടുവിൽ നായ്ക്കൾക്ക് ബിസ്കറ്റ് നൽകി പാട്ടിലാക്കി സാഹസികമായി അകത്തു കയറിയാണ് എക്സൈസ് അറസ്റ്റ് രേഖപ്പെടുത്തിയത്.