വധുവിന്‍റെ വളർത്തുനായ കുരച്ചു; ഇരുകുടുംബങ്ങളും തമ്മിലടിച്ചു, വിവാഹം മുടങ്ങി
ഫത്തേഹ്പുർ: വധുവിന്‍റെ വളർത്തുനായ കുരച്ചതിനെച്ചൊല്ലിയുള്ള തർക്കം മൂത്ത് വധൂവരന്മാരുടെ കുടുംബങ്ങൾ തമ്മിലടിച്ചു പിരിഞ്ഞു. ഉത്തർപ്രദേശിലെ ഫത്തേഹ്പുരിലാണ് സംഭവം. തന്യ കേശർവാണി, സുമിത് എന്നിവരുടെ വിവാഹമാണ് വളർത്തുനായ മൂലം പാതിയിൽ മുടങ്ങിയത്. തന്യയും സുമിതും പ്രണയത്തിലായിരുന്നു. ഇരുവരും വീട്ടുകാരറിയാതെ നാടു വിട്ടു പോയി വിവാഹവും കഴിച്ചിരുന്നു. പിന്നീട് ഇരു കുടുംബങ്ങളും പരസ്പരം സംസാരിച്ച് ആചാരപ്രകാരം വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു.
ഇതു പ്രകാരം വരന്‍റെ കുടുംബം തന്യയുടെ വീട്ടിലെത്തി. തന്യക്ക് ആഭരണങ്ങൾ നൽകുന്ന ചടങ്ങിനിടെ വളർത്തുനായ അസാധാരണമായി കുരച്ചതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. ബഹളം വച്ച നായയെ വരന്‍റെ വീട്ടുകാരിൽ ഒരാൾ അടിച്ചു. വധുവിന്‍റെ വീട്ടുകാർ അതിനെ ചോദ്യം ചെയ്തു. വാക്കു തർക്കത്തിനൊടുവിൽ പന്തലിലെ കസേരയും വടികളും മറ്റുമുപയോഗിച്ച് ഇരു കുടുംബത്തിലെ അംഗങ്ങളും പരസ്പരം ആക്രമിച്ചതായാണ് റിപ്പോർട്ട്.
സംഭവത്തിൽ എട്ടു പേർക്ക് പരുക്കേറ്റു. മൂന്നു പേർക്ക് തലയിലാണ് പരുക്കേറ്റിരിക്കുന്നത്. ഇരു കുടുംബങ്ങളും ഖാഗ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്നും ഇരുവരും പൊലീസിനെ അറിയിച്ചു. എന്നാൽ തന്യ ഈ തീരുമാനം അംഗീകരിച്ചില്ല. വീട്ടുകാരുടെ എതിർപ്പ് ഗൗനിക്കാതെ വധു വീട്ടിൽ നിന്ന് ഇറങ്ങി സുമിത്തിന്‍റെ വീട്ടിലെത്തി.സുമിത്തിന്‍റെ വീട്ടുകാർ തന്യയോട് തിരിച്ചു പോകാൻ ആവശ്യപ്പെട്ടുവെങ്കിലും പോകില്ലെന്ന് തന്യ വ്യക്തമാക്കി. തങ്ങളുടെ വിവാഹം കഴിഞ്ഞതാണെന്നും തന്യ വ്യക്തമാക്കിയിട്ടുണ്ട്.