Byju Ravindran
സിംഗപ്പുർ: ബൈജൂസ് എജ്യുക്കേഷണൽ ടെക്നോളജി സ്ഥാപകൻ ബൈജു രവീന്ദ്രന് ആറു മാസം തടവുശിക്ഷ വിധിച്ച് സിംഗപ്പുർ കോടതി. സിംഗപ്പുരിലെ കോടതി വിധികൾ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ശിക്ഷ.2024 മുതൽ സ്വത്തുമായി ബന്ധപ്പെട്ട നിരവധി ഉത്തരവുകൾ ബൈജു ലംഘിച്ചുവെന്നാണ് കണ്ടെത്തൽ. എത്രയും പെട്ടെന്ന് കീഴടങ്ങണമെന്നും നിയമപരമായ ചെലവുകൾ അടയ്ക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
എന്നാൽ ബൈജു രവീന്ദ്രൻ എവിടെയാണെന്നതിൽ വ്യക്തതയില്ല. നിരവധി വിദേശ നിക്ഷേപകരാണ് അദ്ദേഹത്തിനെതിരേ നിയമപരമായി നീങ്ങിയിട്ടുള്ളത്.
അസാധാരണമായ വേഗത്തിൽ വളർന്നു വന്ന കമ്പനിയായിരുന്നു ബൈജൂസ് എജ്യുടെക് കമ്പനി. 2022ൽ കമ്പനി അതിന്‍റെ ഏറ്റവും മികച്ച അവസ്ഥയിലായിരുന്നു. അന്ന് 22 ബില്യൺ ഡോളറാണ് കമ്പനിക്ക് മൂല്യമുണ്ടായിരുന്നു. അതു മാത്രമല്ല മലയാളിയായ ബൈജു രവീന്ദ്രൻ സംരംഭകരുടെ മാതൃകയായും മാറിയിരുന്നു. പക്ഷേ ചീട്ടു കൊട്ടാരം പോലെയാണ് ബൈജൂസ് നഷ്ടത്തിലേക്ക് കൂപ്പു കുത്തിയത്.
2011ലാണ് ബൈജു രവീന്ദ്രൻ തിങ്ക് ഐൻ ലേൺ പ്രൈവ്‌റ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി സ്ഥാപിച്ചത്. ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയെയും മത്സര പരീക്ഷകളെയും കേന്ദ്രീകരിച്ചായിരുന്നു കമ്പനിയുടെ പ്രവർത്തനം.
ഒരു ഘട്ടത്തിൽ ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയുടെ ഭാവി തന്നെ ബൈജൂസ് ആണെന്ന രീതിയിലേക്ക് കമ്പനി വളർന്നു. അക്കാലത്ത് കൊവിഡ് മഹാമാരി വന്നതോടെ സ്കൂളുകൾ അടയ്ക്കുകയും ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുകയും ചെയ്തതും ബൈജൂസിന് ഗുണമായി. നിക്ഷേപകർ കമ്പനിയിലേക്ക് പ്രവഹിച്ചു. യുഎസ് അടക്കമുള്ള മറ്റു മേഖലകളിലേക്കും കമ്പനി വികസിച്ചു. വലിയ രീതിയിലുള്ള പരസ്യങ്ങളും ക്രിക്കറ്റ് സ്പോൺസർഷിപ്പും സെലിബ്രിറ്റി പിന്തുണയും എല്ലാം ബൈജൂസിനെ ആഗോളതലത്തിൽ തന്നെ വളർത്തി. പക്ഷേ വളർന്നതിനേക്കാൾ ഇരട്ടി വേഗത്തിൽ കമ്പനി തകർന്നടിയുകയായിരുന്നു.
2021 നവംബറിൽ ബൈജൂസ് വിദേശത്തു നിന്ന് 1.2 ബില്യൺ ഡോളർ വായ്പയായി വാങ്ങി. ആ വായ്പയാണ് കമ്പനിയുടെ തകർച്ചയ്ക്ക് വഴി വച്ചത്. കമ്പനിയുടെ വളർച്ചയ്ക്കും വികസനത്തിനും വേണ്ടിയാണ് പണം വാങ്ങിയതെന്നാണ് ബൈജൂസ് പറയുന്നത്. എന്നാൽ അധികം വൈകാതെ വായ്പ നൽകിയവർ കമ്പനി പ്രവർത്തനത്തിന്‍റെ സുതാര്യതയെ ചോദ്യം ചെയ്തു തുടങ്ങി. ഓഡിറ്റ് ചെയ്ത് സാമ്പത്തിക രേഖകൾ സമർപ്പിക്കുന്നത് ബൈജൂസ് നിരന്തരമായി വൈകിപ്പിച്ചു. അതോടെ കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയം വിശദീകരണം ചോദിച്ചു. നിക്ഷേപകരെ ഞെട്ടിച്ചു കൊണ്ടാണ് കമ്പനിയുടെ ലാഭനഷ്ടക്കണക്ക് പുറത്തു വന്നത്. 4,8588 കോടി നഷ്ടത്തിലേക്ക് വീണിരുന്നു കമ്പനി. അതോടെ നിക്ഷേപർക്ക് ബൈജൂസിൽ ഉണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ടു. കൃത്യമായ ആശയവിനിമയം ഇല്ലെന്നാരോപിച്ച് ഓഡിറ്റർമാർ രാജി വച്ചതോടെ ബൈജൂസ് തകർച്ചയുടെ പാരമ്യത്തിലെത്തി. 2022 മുതൽ 23 മുതലുള്ള കാലഘട്ടത്തിൽ വായ്പ നൽകിയവരും കമ്പനിയും തമ്മിൽ കടുത്ത ശത്രുതയിലായി. ബൈജൂസ് വായ്പാ വ്യവസ്ഥകൾ എല്ലാം ലംഘിച്ചുവെന്നാണ് കടം നൽകിയവർ ആരോപിക്കുന്നത്.