അമ്മായിയമ്മയുടെ കാറിന്‍റെ നാല് ടയറും പഞ്ചറാക്കി; 46 കാരനെതിരേ കേസ്
കണ്ണൂർ: ഭാര്യ വിവാഹമോചന ഹർജി ഫയൽ ചെയ്തതിന്‍റെ പക തീർക്കാൻ അമ്മായിയമ്മയുടെ കാറിന്‍റെ നാലു ടയറും പഞ്ചറാക്കിയയാൾക്കെതിരേ കേസ്. കണ്ണൂരിലെ പരിയാരം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഞ്ചാംപീടിക സ്വദേശിയായ ദീപക് കക്കമണിയാണ് പ്രതി. സെപ്റ്റംബർ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. ദീപക്കിന്‍റെ ഭാര്യയുടെ അമ്മയായ ലീന പിലാത്തറയിലെ ഓഫിസിന്‍റെ ബേസ്മെന്‍റിൽ കാർ പാർക്ക് ചെയ്തിരുന്നു. തിരിച്ചു പോകാൻ ശ്രമിച്ചപ്പോഴാണ് കാറിന്‍റെ നാലു ടയറും പഞ്ചറായതായി കണ്ടെത്തിയത്.
ബേസ്മെന്‍റിലെ സിസിടിവിയിൽ ദീപക് മനപ്പൂർവം ടയർ പഞ്ചറാക്കുന്നതിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നുവെന്ന് പൊലീസ് പറയുന്നു. ഹെൽമറ്റ് ധരിച്ച ശേഷം കത്തി കൊണ്ട് നാലു ടയറുകളിലും ഇയാൾ കുത്തുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
2010ലാണ് സുകുമാരന്‍റെയും ലീനയുടെ മകളുമായി ദീപക്കിന്‍റെ വിവാഹം കഴിഞ്ഞത്. 2020 മുതൽ തന്നെ ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു. അടുത്തിടെയാണ് ഭാര്യ വിവാഹമോചന ഹർജി സമർപ്പിച്ചത്. അതിനു ശേഷം ദീപക് പല തവണ ഭാര്യയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നെന്നും പൊലീസ് പറയുന്നു. കാറിന്‍റെ ടയർ പഞ്ചറാക്കിയതിനു പിന്നാലെ ഒളിവിൽ പോയ ദീപക്കിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.