പി. വിജയൻ
തിരുവനന്തപുരം: എഡിജിപി പി. വിജയന്‍റെ വ്യാജ എഐ വിഡിയോ സമൂഹമാധ‍്യമത്തിൽ പ്രചരിപ്പിച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ഭാരതീയ ന‍്യായ സംഹിത, ഐടി ആക്റ്റ് എന്നിവയിലെ വിവിധ വകുപ്പുകൾ ചുമത്തി ആൾമാറാട്ടം, വ‍്യാജരേഖ ചമയ്ക്കൽ, സൈബർ തട്ടിപ്പ് എന്നിവയ്ക്കാണ് കേസെടുത്തിരിക്കുന്നത്.
പഴയ കറൻസി നോട്ടുകളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് ഔദ‍്യോഗിക വേഷത്തിൽ നിൽക്കുന്ന എഡിജിപിയുടെ ചിത്രവും ശബ്ദവും പരിഷ്കരിച്ച് തട്ടിപ്പ് നടത്താനായിരുന്നു ഇവരുടെ പദ്ധതി.
രജിസ്ട്രേഷൻ ഫീസ് ആവശ‍്യമില്ലെന്നും 25 ലക്ഷം രൂപ വരെ സമ്പാദിക്കാമെന്നും ഉദ‍്യോഗസ്ഥന്‍റെ വ‍്യാജ ശബ്ദരേഖയിൽ പറയുന്നതും വിഡിയോയിലുണ്ട്. 2026 ഓഗസ്റ്റ് ഒന്നിനാണ് തട്ടിപ്പ് വിഡിയോ ഫെയ്സ്ബുക്ക് പേജ് വഴി പ്രചരിച്ചത്. സൈബർ പട്രോളിങ്ങിനിടെ ഓഗസ്റ്റ് 7ന് ഈ വിഡിയോ പൊലീസിന്‍റെ ശ്രദ്ധയിൽ പെടുകയും പിന്നാലെ കേസെടുക്കുകയുമായിരുന്നു.
ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നൽകിയിട്ടുള്ള മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ‍്യക്തമാക്കി. ആരെയെങ്കിലും ഇവർ ഇത്തരത്തിൽ പറ്റിച്ചിട്ടുണ്ടോ എന്നത് അടക്കമുള്ള കാര‍്യം പൊലീസ് അന്വേഷിക്കും. മറ്റു പൊലീസ് ഉദ‍്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഇത്തരം വ‍്യാജ വിഡിയോ പ്രചരിച്ചിട്ടുണ്ടോയെന്നതും പൊലീസ് പരിശോധിക്കും.