ബിഹാറിൽ 26 കാരിയെ ആംബുലൻസിൽ വച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി
representative image
പട്ന: ബിഹാറിലെ ഗയയിൽ 26 കാരി ആംബുലൻസിൽ കൂട്ടൂബലാത്സംഗത്തിനിരയായി. ബിഹാർ മിലിട്ടറി പൊലീസ് ഗ്രൗണ്ടിൽ ഗാർഡ് റിക്രൂട്ട്‌മെന്‍റിൽ ശാരീരിക പരിശോധന നടത്തുന്നതിനിടെ കുഴഞ്ഞു വീണ യുവതിയെ ആംബുലൻസിൽ കൊണ്ടുപോകവെ കൂട്ടബലാത്സംഗത്തിനിരയാവുകയായിരുന്നു. ജൂലൈ 24 നായിരുന്നു സംഭവം.
പരിശോധനകൾക്കിടെ ബോധംകെട്ടുവീണതോടെ ആബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോവും വഴി വാഹനത്തിനുള്ളിൽ വച്ച് ഒന്നിലധികം വ്യക്തികൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി പെൺകുട്ടി ആരോപിക്കുന്നു.
പരാതി ലഭിച്ച് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ ഗയ പൊലീസ് സംശയാസ്പദമായ ആംബുലൻസ് ഡ്രൈവർ വിനയ് കുമാറിനെയും ഓൺബോർഡ് ടെക്നീഷ്യൻ അജിത് കുമാറിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും നിലവിൽ കസ്റ്റഡിയിലാണ്, ചോദ്യം ചെയ്യ്തുവരികയാണ്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിക്കുന്നുണ്ട്.
കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ വിനിയോഗിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് നിർണായക തെളിവുകൾ ശേഖരിക്കുന്നതിനായി ഫോറൻസിക് സയൻസ് ലബോറട്ടറി സംഘത്തെ ഏർപ്പെടുത്തി. പെൺകുട്ടിയെയും വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.