അറസ്റ്റിലായവർ
അഹമ്മദാബാദ്: പാക്കിസ്ഥാനിലെ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഗുജറാത്ത് ഭീകരവിരുദ്ധ സേന 5 പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.
ബിലാൽ ആബിദ്ഭായ് ഷെറ, മുഹമ്മദ് ഖാദിയാസാൻ എന്ന മുഹമ്മദ് അയൂബ് കഡിവാല, ഖാലി അയൂബ് സുൻസാര എന്ന മുഹമ്മദ് പാലൻപുരി, ഷാഫിയ റയീസ് മുഖ്തി, മുഹമ്മദ് ഹസൻ കർദിയ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. പഠാൻ ജില്ലയിലെ ഖദിയാൽ ഗ്രാമത്തിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്.
ജുഡീഷ‍്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ ജൂലൈ 24 വരെ എടിഎസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം ആദ‍്യം ഗുജറാത്തിലും മധ‍്യപ്രദേശിലും റെയ്ഡ് നടത്തികൊണ്ടായിരുന്നു എടിഎസ് അന്വേഷണത്തിന് തുടക്കമിട്ടത്. ജെയ്ഷെ മുഹമ്മദ് ഗുജറാത്തിൽ സജീവ ശൃംഖല രൂപീകരിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു അന്വേഷണം.
പ്രതികൾക്കെതിരേ യുഎപിഎ വകുപ്പുകളും ഭാരതീയ ന‍്യായ സംഹിത പ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സോഷ‍്യൽ മീഡിയയിലൂടെ പാക്കിസ്ഥാനിലുള്ള ഭീകരരുമായി പ്രതികൾ ബന്ധപ്പെട്ടിരുന്നുവെന്നാണ് എടിഎസിന്‍റെ കണ്ടെത്തൽ. മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ഫൊറൻസിക് പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.