പ്രതി സുകാന്ത്
എടപ്പാൾ: ഇമിഗ്രേഷൻ ഇന്‍റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പ്രതി സുകാന്ത് സുരേഷിന്‍റെ വീട്ടിൽ പരിശോധന നടത്തി പൊലീസ്. സുകാന്തിന്‍റെ എടപ്പാളിലെ വീട്ടിലാണ് പേട്ട പൊലീസിന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
സുകാന്തിന്‍റെ കുടുംബം ഇവിടെ നിന്ന് മാറി താമസിക്കുകയാണ്. സുകാന്തിന്‍റെ മുറിയും അലമാരയുടെ പൂട്ടും തകർത്ത് നടത്തിയ പരിശോധനയിൽ ഹാർഡ് ഡിസ്കു ബാങ്ക് പാസ് ബുക്കും കണ്ടെത്തിയിട്ടുണ്ട്.
മാർച്ച് 24നാണ് 22കാരിയായ പെൺകുട്ടി ട്രെയിനിനു മുന്നിൽ ചാടി മരിച്ചത്. ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന പെൺകുട്ടി ട്രെയിൻ കണ്ടതോടെ പാളത്തിലേക്ക് തല വച്ച് കിടക്കുകയായിരുന്നുവെന്ന് ലോകോ പൈലറ്റ് മൊഴി നൽകിയിട്ടുണ്ട്.
പെൺകുട്ടി അവസാനമായി വിളിച്ചത് സഹപ്രവർത്തകനായ സുകാന്തിനെയാണെന്ന് കണ്ടെത്തിയിരുന്നു. ഇയാൾ കുട്ടിയെ സാമ്പത്തിക ചൂഷണത്തിന് ഇരയാക്കിയിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇയാൾക്കെതിരേ ലൈംഗികാതിക്രമക്കേസും രജിസ്റ്റർ ചെയ്തത്.