കൊച്ചി: ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ ലാഭം വാഗ്ദാനം ചെയ്ത് കേരള ഹൈക്കോടതി റിട്ടയേർഡ് ജഡ്ജിയിൽ നിന്ന് 90 ലക്ഷം രൂപ തട്ടിയെടുത്തു. റിട്ടയേർഡ് ജസ്റ്റിസ് ശശിധരൻ നമ്പ‍്യാർക്കാണ് 90 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത്.
ഡിസംബറിലായിരുന്നു സംഭവം നടന്നത്. ജഡ്ജിയുടെ പരാതിയിൽ രണ്ട് പേർക്കെതിരേ തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് കേസെടുത്തിട്ടുണ്ട്.
ജഡ്ജിയുടെ അനുമതിയില്ലാതെ മൊബൈൽ നമ്പർ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ ചേർത്തിരുന്നു. പിന്നീട് ഇതുവഴിയാണ് ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്.
പണമയക്കേണ്ട ലിങ്ക് വാട്സാപ്പ് ഗ്രൂപ്പിൽ നൽകുകയും ജഡ്ജി ഇതുവഴി പണം അയക്കുകയും ചെയ്തു. ഘട്ടം ഘട്ടമായി ജഡ്ജിയിൽ നിന്നും ഇവർ 90 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.