ഗർഭിണികളെ തടവിലാക്കി കുട്ടികളെ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസ്; ഒരു യുവതി കൂടി അറസ്റ്റിൽ
Representative Image
കോട്ടയം: കോട്ടയം തീക്കോയിൽ ഗർഭിണിയെ തടവിലാക്കി കുട്ടിയെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചെന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വാഗമൺ സ്വദേശി അനീന എന്ന യുവതിയാണ് അറസ്റ്റിലായത്. പ്രതികൾ മുൻപും അന്യ സംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ കേരളത്തിലെത്തിച്ച് ഇവർ പ്രസവിക്കുന്ന കുട്ടികളെ വിറ്റിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
കൂടുതൽ ആളുകളിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേസിൽ ചൊവ്വാഴ്ച 2 പേർ അറസ്റ്റിലായിരുന്നു. ഇവരെ കസ്റ്റഡിയിൽ വാങ്ങാനും അപേക്ഷ നൽകി. കോട്ടയം ഈരാട്ടുപേട്ടയിൽ നിന്നാണ് തമിഴ്നാട് സ്വദേശി രാജ, വാഗമൺ സ്വജേശി അർജുൻ എന്നിവർ പിടിയിലായത്. ഇവരുടെ സംഘത്തിൽ നിന്ന് രക്ഷപ്പെട്ട അസം സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ഗർഭിണിയായ അസം സ്വദേശിനിയെ തീക്കോയിയിലെ ആളൊഴിഞ്ഞ വീട്ടിൽ താമസിപ്പിച്ചു വരികയായിരുന്നു ഇവർ. പ്രസവിച്ച് കഴിഞ്ഞ് കുഞ്ഞിനെ നൽകണമെന്നും പണം നൽകാമെന്നുമാണ് ഇവർ പറഞ്ഞിരുന്നതെന്ന് യുവതി മൊഴി നൽകി.
കുഞ്ഞിനെ താരാനാവില്ലെന്ന് പറഞ്ഞതോടെ അവർ മർദിച്ചതായും 3 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തിരുന്നതെന്നും മൊഴിയിൽ പറയുന്നു. അവർക്കൊപ്പം 2 ഗർഭിണികളായ സ്ത്രീകൾ കൂടി ഉണ്ടായിരുന്നതായി യുവതി പറയുന്നു.