വിപഞ്ചികയുടെ മരണം; ഭർത്താവിനെതിരേ കേസ്, ഭർത്താവിന്‍റെ സഹോദരിയും പിതാവും പ്രതികൾ
കൊല്ലം: വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മരണവുമായി ബന്ധപ്പെട്ട് ഭർത്താവിനെതിരേ സ്ത്രീധന പീഡന കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. വിപഞ്ചികയുടെ അമ്മയുടെ പരാതിയിലാണ് കേസ്. ഭർത്താവ് നിതീഷിനെ ഒന്നാം പ്രതിയാക്കി ഭർതൃസഹോദരി നീതു, ഭർതൃപിതാവ് എന്നിവരെ രണ്ടും മൂന്നു പ്രതികളാക്കിയുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കൊല്ലം സ്വദേശിയായ വിപഞ്ചികയെയും ഒന്നര വയസുള്ള കുഞ്ഞിനെയും ഷാർജയിലെ വീട്ടിൽ വച്ചാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവും കുടുംബവും സ്ത്രീധനത്തിന്‍റെ പേരിൽ തന്നെ പീഡിപ്പിച്ചിരുന്നതായി വിപഞ്ചിക വെളിപ്പെടുത്തിയിരുന്നു. ഭർത്താവിന്‍റെ പിതാവ് തന്നോട് മോശമായി പെരുമാറിയിരുന്നതായും വിപഞ്ചികയുടെ വെളിപ്പെടുത്തിയിരുന്നു.
ശ്വാസം മുട്ടിച്ചാണ് കുഞ്ഞിന്‍റെ മരണം സംഭവിച്ചതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്. തലയിണ പോലുള്ള മൃദുവായ വസ്തു കൊണ്ടാണ് ശ്വാസം മുട്ടിച്ചതെന്ന് ഫൊറൻസിക് പരിശോധനയിൽ വ്യക്തമായി.
കുട്ടിയുടെ ശരീരത്തിൽ പരുക്കിന്‍റെയോ ബലപ്രയോഗത്തിന്‍റെയോ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല എന്നും റിപ്പോർട്ട് പറയുന്നു. വിപഞ്ചിക ജീവനൊടുക്കിയതാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.