പ്രതിയായ ആസാദ്
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കഴിഞ്ഞ ദിവസം 17കാരനെ കൊലപ്പെടുത്തിയ പ്രതി പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു. ബലി പെരുന്നാൾ ദിനത്തിലായിരുന്നു പ്രതിയായ ആസാദ് പ്ലസ് വൺ വിദ‍്യാർഥിയായ സൂര‍്യ ചൗഹാനെ കൊലപ്പെടുത്തിയത്. സംഭവത്തിനു ശേഷം ഖോറയിലേക്ക് പോയി സുഹൃത്തിൽ നിന്നും പണം സംഘടിപ്പിച്ച് നാടുവിടാനായിരുന്നു ആസാദിന്‍റെ പദ്ധതി.
എന്നാൽ പൊലീസ് ആസാദ് വരുമെന്ന് ഉറപ്പുള്ള സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. മറ്റൊരു വ‍്യക്തിയോടൊപ്പം ആസാദ് സ്ഥലത്തെത്തി. പൊലീസുകാർ തടയാൻ ശ്രമിച്ചപ്പോൾ ആസാദ് വെടിയുതിർക്കുകയായിരുന്നു. പൊലീസ് തിരിച്ചടിച്ചതോടെ ആസാദിന് വെടിയേറ്റു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബലി പെരുന്നാൾ ദിനത്തിൽ സൂര‍്യയുടെ സുഹൃത്ത് വിക്കിയും മറ്റൊരു സുഹൃത്തും ചേർന്ന് ആസാദിന്‍റെ സ്ഥലത്തേക്ക് പോയിരുന്നു. അവിടെ വച്ച് നീ എപ്പോഴെങ്കിലും ആടിനെ അറുക്കുന്നത് കണ്ടിട്ടുണ്ടോയെന്ന് ആസാദ് സൂര‍്യയോട് പറഞ്ഞതായി വിവിധ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതിനു പിന്നാലെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. സൂര‍്യ ഏകദേശം 200 മീറ്റർ ഓടിയെങ്കിലും അക്രമികൾ പിന്തുടർന്നെത്തി കത്തി ഉപയോഗിച്ച് കുത്തിയെന്ന് കുടുംബം പറയുന്നു. എന്നാൽ പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ പറയുന്നത് സൂര‍്യയും പ്രതി ആസാദും സുഹൃത്തുക്കളായിരുന്നുവെന്നും ബൈക്ക് ഓടിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിലാണ് സൂര‍്യയ്ക്ക് കുത്തേറ്റതെന്നുമാണ്.