സുമിത്ത്
തൃശൂർ: ദമ്പതികൾ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിർത്തി വെട്ടുകത്തി വീശി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ. വലപ്പാട് വട്ടപ്പരത്തി മുറിയപുരയ്ക്കൽ വീട്ടിൽ സുമിത്താണ് (29) പിടിയിലായത്. കഴിഞ്ഞ മാസം ഫെബ്രുവരി 26ന് രാത്രിയായിരുന്നു സംഭവം.
കുട്ടമുഖം സ്വദേശി ബിജുവും ഭാര‍്യയും സ്കൂട്ടറിൽ യാത്ര ചെയ്തു വരുന്നതിനിടെ വട്ടപ്പരത്തി ക്ഷേത്രത്തിനടുത്ത് എത്തിയ സമയത്തായിരുന്നു സുമിത്ത് ഇരുവരെയും ആക്രമിക്കാൻ ശ്രമിച്ചത്. സ്കൂട്ടർ തടഞ്ഞുനിർത്തുകയും കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ബിജുവിന് നേരെ ആഞ്ഞു വീശുകയുമായിരുന്നു. തലനാഴിരയ്ക്കാണ് ആക്രമണത്തിൽ നിന്ന് ബിജു രക്ഷപ്പെട്ടത്.
സുമിത്ത് ഇവരെ വഴക്ക് പറഞ്ഞത് ചോദ‍്യം ചെയ്തതിലുള്ള വൈരാഗ‍്യമാണ് കൊലപാതക ശ്രമത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് ശേഷം സുമിത്ത് ഒളിവിൽ പോയി. പിന്നീട് പൊലീസിന് ലഭിച്ച രഹസ‍്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വട്ടപരത്തിയിൽ നിന്നും സുമിത്തിനെ അറസ്റ്റ് ചെയ്തത്. സുമിത്തിന്‍റെ പേരിൽ 8 ഓളം ക്രിമിനൽ കേസുകൾ നിലവിലുണ്ട്.