സീറ്റിനെ ചൊല്ലി തർക്കം; ഓടുന്ന ട്രെയിനിൽ 39 കാരനെ തല്ലിക്കൊന്നു
ലക്നൗ: ഉത്തർ പ്രദേശിൽ ട്രെയിനിൽ സീറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് 39 കാരനെ തല്ലിക്കൊന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു ദാരുണമായ സംഭവം നടന്നത്. ഡൽഹിയിൽ നിന്ന് സ്വന്തം നാടായ ബാഗ്പത്തിലേക്ക് പോവുകയായിരുന്ന ദീപക് യാദവ് എന്ന ആളാണ് മരിച്ചത്. 15 മുതൽ 20 വരെ ആളുകളാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു.
സീറ്റിനെ ചൊല്ലിയുണ്ടായ തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നെന്നാണ് വിവരം. ഫഖർപൂരിൽ നിന്ന് ഖേക്ര സ്റ്റേഷൻ വരെ ഏകദേശം 10 കിലോമീറ്ററോളം പ്രതികൾ ആക്രമണം തുടർന്നതായി ദൃക്സാക്ഷികൾ പറയുന്നു. പിടിച്ചു മാറ്റാൻ ശ്രമിച്ച സഹയാത്രികർക്കും പരുക്കേറ്റിട്ടുണ്ട്.
ബെൽറ്റുകളുപയോഗിച്ചു, മുഷ്ടിചുരുട്ടിയും, ചവിട്ടിയുമടക്കം 20 ഓളം പേർ ചേർന്ന് യുവാവിനെ തല്ലിച്ചതയ്ക്കുകയായിരുന്നു. ട്രെയിൻ നിർത്തിയതിനു പിന്നാലെ അക്രമികൾ ഓടിരക്ഷപ്പെട്ടു. ദീപക്കിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരിച്ചിരുന്നു.
സെക്ഷൻ 191(2) പ്രകാരം കലാപത്തിനും സെക്ഷൻ 103 പ്രകാരം കൊലപാതകത്തിനും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്. ആക്രമണത്തിൽ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വരേണ്ടതുണ്ട്. മറ്റുള്ള യാത്രക്കാർക്കായി തെരച്ചിൽ തുടരുകയാണ്.