രണ്ട് പെൺമക്കളെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു; യുവതിക്കെതിരേ കേസെടുത്ത് പൊലീസ്
ബെംഗളൂരു: നാല് മാസം പ്രായമുള്ള ഇരട്ട പെൺകുട്ടികളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച യുവതിക്കെതിരേ പൊലീസ് കേസെടുത്തു. ബെംഗളൂരുവിലെ വജരഹള്ളിയിലാണ് സംഭവം.
ഉമാ ദേവി (40) എന്ന യുവതിക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ഭർത്താവിനും പെൺമക്കൾക്കും ഭർതൃമാതാവിനുമൊപ്പം താമസിക്കുകയായിരുന്നു യുവതി. 2002ൽ വിവാഹിതയായ യുവതിക്ക് ഐവിഎഫ് ചികിത്സയിലൂടെ അടുത്തിടെയാണ് കുട്ടികളുണ്ടായത്. 2026 മെയ് അഞ്ചിനാണ് യുവതി ഇരട്ട പെൺകുട്ടികൾക്ക് ജന്മം നൽകിയത്. എന്നാൽ പ്രസവത്തിനു പിന്നാലെ യുവതി മക്കളുടെ കാര്യത്തിൽ താൽപര്യക്കുറവ് പ്രകടിപ്പിച്ചിരുന്നു. മക്കളെ ആശ്രമത്തിൽ ചേർക്കാമെന്ന് പറഞ്ഞിരുന്ന യുവതി അസ്വാഭാവികമായ രീതിയിൽ പെരുമാറാനും തുടങ്ങി. തുടർന്ന് യുവതിയെ സൈക്യാട്രിക് ചികിത്സയ്ക്ക് വിധേയമാക്കി. പ്രസവത്തിനു പിന്നാലെ ഉണ്ടായ വിഷാദരോഗവും ഹോർമോൺ വ്യതിയാനവുമാണ് യുവതിക്കെന്ന് ഡോക്റ്റർമാർ കുടുംബത്തെ അറിയിച്ചിരുന്നു.
സെപ്റ്റംബർ ഒന്നിന് വീട്ടിൽ എത്തിയ ഭർത്താവ് രാമലിംഗപ്പ യുവതിയെ തൂങ്ങിമരിക്കാൻ ശ്രമിക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ രക്ഷപ്പെടുത്തി. മുറിയിൽ തന്നെ കുട്ടികളെ മരിച്ചനിലയിലും കണ്ടെത്തി. കുട്ടികളെ വെള്ളത്തിൽ മുക്കിക്കൊന്നതാവാനാണ് സാധ്യതയെന്ന് ഡോക്റ്റർമാർ പറഞ്ഞു.