ഗർഭഛിദ്രത്തിന് നിർബന്ധിച്ചു; 16കാരി യുവാവിന്‍റെ കഴുത്തറുത്ത് കൊന്നു
റായ്പുർ: ഗർഭഛിദ്രത്തിന് നിർബന്ധിച്ചതിന്‍റെ പേരിൽ യുവാവിനെ കഴുത്തറുത്തു കൊന്ന 16കാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഛത്തീസ്ഗഡിലെ റായ്പുരിലാണ് സംഭവം. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന ബിഹാർ സ്വദേശിയായ മുഹമ്മദ് സദ്ദാം എന്ന യുവാവാണ് കൊല്ലപ്പെട്ടത്. അഭൻപുരിൽ എംഎസ് എൻജിനീയറായി ജോലി ചെയ്തിരുന്ന സദ്ദാമിനെ കാണാൻ ബിലാസ്പുർ സ്വദേശിയായ പെൺകുട്ടി സെപ്റ്റംബർ 28നാണ് റായ്പുരിൽ എത്തിയത്. സത്കാർ ഗലിയിലെ അവോൻ ലോഡ്ജിൽ ഇരുവരും മുറിയെടുത്തു താമസിക്കുകയായിരുന്നു. ഇപ്പോൾ വിവാഹം ചെയ്യാൻ കഴിയില്ലെന്നും ഗർഭഛിദ്രം ചെയ്യണമെന്നും സദ്ദാം ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.
മൂന്നു മാസം ഗർഭിണിയായിരുന്ന പെൺകുട്ടി ഈ ആവശ്യം നിരസിച്ചു. ഇതോടെ മുറിയിൽ കരുതിയിരുന്ന കത്തി കഴുത്തിൽ വച്ച് സദ്ദാം പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. ലോഡ്ജിനു പുറത്തു വച്ചും ഇരുവരും തമ്മിൽ കലഹിച്ചിരുന്നു. അന്നു രാത്രി സദ്ദാം ഉറങ്ങിയ സമയത്താണ് പെൺകുട്ടി കത്തിയെടുത്ത് കഴുത്തറുത്ത് കൊന്നത്.
പിന്നീട് സദ്ദാമിന്‍റെ മൊബൈൽ ഫോണും എടുത്ത് മുറി പുറത്തു നിന്നും പൂട്ടിയ ശേഷം താക്കോൽ സമീപത്തെ റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു. പിറ്റേ ദിവസം ബിലാസ്പുരിലെത്തിയ പെൺകുട്ടി അമ്മയെ കണ്ട് കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞു. പെൺകുട്ടിയുടെ അമ്മ ഉടൻ തന്നെ പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിക്കുകയായിരുന്നു. സദ്ദാമിന്‍റെ ബന്ധുക്കളെ ബന്ധപ്പെടാനുള്ള ശ്രമം തുടരുകയാണ്.