പരപ്പന അഗ്രഹാര സെൻട്രൽ ജയിൽ
ബംഗളൂരു: കർണാടകയിൽ ജയിൽ വാർഡനെ അഞ്ച് വിചാരണത്തടവുകാർ ചേർന്ന് ആക്രമിച്ചുവെന്നും കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ചുവെന്നും പരാതി. പരപ്പന അഗ്രഹാര ലെൻട്രൽ ജയിലിൽ ആണ് സംഭവം. 32 വയസുള്ള മഞ്ജുനാഥ് ഹവേലിയാണ് ആക്രമിക്കപ്പെട്ടത്. ബജ്‌രംഗ്ദൾ പ്രവർത്തകർ സുഹാസ് ഷെട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്ന മുഹമ്മദ് മുഷാമിർ,മുഹമ്മദ് റിസ്വാൻ, നിയാസ്, കലന്തർ ഷാഫി, അബ്ദുൾ ഷഫ്ഗാൻ എന്നിവരാണ് ആക്രമിച്ചത്.
സെപ്റ്റംബർ 2ന് രാവിലെ ജയിലിലെ അനക്സ് -1ൽ എത്തിയ മഞ്ജുനാഥിനെ മുഷാമിർ ഉപദ്രവിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇയാൾ തുടർച്ചയായി മഞ്ജുനാഥിന്‍റെ മൂക്കിലും മുഖത്തും ഇടിച്ചുവെന്നും അതിനിടെ മറ്റു നാലു പേർ കൂടി എത്തി കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ചുവെന്നാണ് പരാതി. ജയിലിലെ മറ്റ് ജീവനക്കാർ എത്തിയാണ് മഞ്ജുനാഥിനെ രക്ഷപെടുത്തിയത്.
ഇതിനു മുൻപ് മറ്റൊരു പൊലീസ് ഓഫിസറെ കൊല്ലാൻ ശ്രമിച്ച കേസിലും ഈ അഞ്ച് പേർ പ്രതികളാണ്. സെക്യൂരിറ്റി സെക്ഷനിൽ നിന്ന് അനക്സ് 1ലേക്ക് മാറ്റിയപ്പോൾ തന്‍റെ സാധന സാമഗ്രികളൊന്നും കൊണ്ടു വരാൻ അനുവദിക്കാത്തതിൽ മുഷാമിറിന് മഞ്ജുനാഥിനോട് പകയുണ്ടായിരുന്നുവെന്നും അതാണ് ആക്രമണത്തിൽ കലാശിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.