നിർമല സീതാരാമന്‍റെ കള്ളയൊപ്പിട്ട് തട്ടിപ്പ്; 67കാരിയിൽ നിന്ന് 99 ലക്ഷം തട്ടി
പൂനെ: കേന്ദ്രമന്ത്രി നിർമല സീതാരാമന്‍റെ കള്ളയൊപ്പിട്ട വ്യാജ അറസ്റ്റ് വാറന്‍റ് ഉപയോഗിച്ച് 64കാരിയിൽ നിന്ന് 99 ലക്ഷം രൂപ തട്ടി. പൂനെ സ്വദേശിയായ റിട്ടയേഡ് എൽഐസി ഉദ്യോഗസ്ഥയ്ക്കാണ് പണം നഷ്ടപ്പെട്ടത്. വ്യാജ അറസ്റ്റ് വാറന്‍റ് കാണിച്ച് ഡിജിറ്റൽ അറസ്റ്റ് ചെയ്തതിനു ശേഷമാണ് പണം കവർന്നത്. സ്ത്രീയുടെ പരാതിയിൽ പൂനെ സിറ്റി സൈബർ പൊലീസ് കേസെടുത്തു.
ഡാറ്റ പ്രൊട്ടക്ഷൻ ഏജൻസിയിൽ നിന്നാണ് എന്ന് പറഞ്ഞാണ് തട്ടിപ്പുകാർ ഇവരെ ബന്ധപ്പെട്ടത്. ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഉപയോഗിച്ച് നിയമവിരുദ്ധ പണമിടപാട് നടത്തി എന്ന് ആരോപിക്കുകയായിരുന്നു. തുടർന്ന് ഇയാൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ് എന്ന് പറഞ്ഞുകൊണ്ട് ജോർജ് മാത്യു എന്നയാളെ പരിചയപ്പെടുത്തി. കള്ളപ്പണം വെളുപ്പിച്ച കേസിൽ ചോദ്യം ചെയ്യാനാണെന്ന് പറഞ്ഞ് വിഡിയോ കോളിൽ ബന്ധപ്പെട്ടു.
ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുമെന്നും തട്ടിപ്പുകാർ ഭീഷണിപ്പെടുത്തി. തുടർന്നാണ് നിർമലാ സീതാരാമന്‍റെ കള്ളയൊപ്പിട്ട അറസ്റ്റ് വാറന്‍റ് അയക്കുന്നത്. ഇതാൽ ഗവൺമെന്‍റ് സീലും ഉണ്ടായിരുന്നു. ഇവരുടെ പ്രായം കണക്കിലാണ് ഡിജിറ്റൽ അറസ്റ്റ് ചെയ്യുന്നത് എന്നാണ് തട്ടിപ്പുകാർ പറഞ്ഞത്. തുടർന്ന് അക്കൗണ്ടിലെ പണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടിലേക്ക് മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് വിശ്വസിച്ചാണ് അക്കൗണ്ടിലുണ്ടായിരുന്ന 99 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലേക്ക് അയക്കുകയായിരുന്നു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെ പേരിലുള്ള വ്യാജ രസീത് ഉൾപ്പെടെയുള്ള വ്യാജ രേഖകൾ കൂടി ഇവർക്ക് അയച്ചുകൊടുത്തു. പിന്നീട് സ്ത്രീ ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ നമ്പറുകൾ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്നാണ് താൻ തട്ടിപ്പിന് ഇരയായ വിവരം ഇവർ മനസിലാക്കുന്നത്. തുടർന്ന് പൂനെ സിറ്റി സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു.