സഞ്ജിത്ത് വധക്കേസ് വിചാരണ തുടരാൻ സുപ്രീംകോടതി നിർദ്ദേശം
പാലക്കാട്: ആർഎസ്എസ് പ്രവർത്തകനായ സഞ്ജിത്ത് വധക്കേസിൽ വിചാരണ നടപടികൾ തുടരാൻ സുപ്രീംകോടതി നിർദേശം. ജസ്റ്റിസ് എം.എം. സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് നിർദേശം നൽകിയത്. കേസിലെ സാക്ഷി വിസ്താരം അടക്കമുളള കാര്യങ്ങൾ ആരംഭിച്ചതായി സംസ്ഥാനസർക്കാർ കോടതിയുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ് കോടതിയുടെ തീരുമാനം.
സാക്ഷിയായ ഭാര്യയുടെ മുന്നിലിട്ടാണ് പ്രതികൾ സഞ്ജിത്തിനെ ക്രൂരമായി കൊലപ്പെടുത്തിയതെന്നും, ഭാര്യ തന്നെ പ്രതികളെ ചൂണ്ടിക്കാട്ടിയാൽ പിന്നെയെന്താണ് ഉള്ളതെന്നും കോടതി നിരീക്ഷിച്ചു
പോപ്പുലർ ഫ്രണ്ട് നടത്തിയ ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമാണ് കൊലപാതകമെന്നും സഞ്ജിത്തിന്‍റെ അമ്മ കോടതിയിൽ പറഞ്ഞു. അതേസമയം കേസിൽ പ്രതികളായ 5 എസ്ഡിപിഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റി. കേസിൽ സംസ്ഥാനസർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ പി.വി. ദിനേശ്, സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ്.വി.ഹമീദ് എന്നിവർ ഹാജരായി. പ്രതികൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ആർ.ബസന്ത്, അഭിഭാഷകൻ പി.വിഷ്ണു എന്നിവരും ഹാജരായി.