രണ്ടാം വിവാഹത്തിന് തടസമായി; മകനെ വെടിവച്ചു കൊന്ന ശേഷം മുൻ സൈനികൻ ജീവനൊടുക്കി
ലുധിയാന: രണ്ടാം വിവാഹത്തെ എതിർത്ത മകനെ വെടിവച്ചു കൊന്ന ശേഷം മുൻ സൈനികൻ ജീവനൊടുക്കി. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. സൈന്യത്തിൽ ഹവീൽദാർ ആയി വിരമിച്ച സുരീന്ദർ സിങ്ങാണ് (66) മകൻ ഗുർശരൺ സിങ്ങിനെ (38) വെടിവച്ചു കൊന്നത്. ഭാര്യ മരിച്ചതിനു ശേഷം മറ്റൊരു യുവതിയുമായി സുരീന്ദർ സിങ് അടുപ്പത്തിലായിരുന്നു. അവരെ വിവാഹം കഴിക്കാനും സിങ് താത്പര്യപ്പെട്ടിരുന്നു. എന്നാൽ അവിവാഹിതനായ ഗുർശരൺ ഈ തീരുമാനത്തെ ശക്തമായി എതിർത്തു. ഇതേ ചൊല്ലി അച്ഛനും മകനും തമ്മിൽ കലഹം പതിവായിരുന്നു.
ഞായറാഴ്ച രാത്രിയും ഇരുവരും തമ്മിൽ കലഹിച്ചിരുന്നു. വാക്കുതർക്കത്തിനൊടുവിൽ തന്‍റെ കൈയിൽ സൂക്ഷിച്ചിരുന്ന ലൈസൻസോടു കൂടിയ ഡബിൾ ബാരൺ തോക്കെടുത്ത് സുരീന്ദർ ഗുർശരണിനു നേരെ ചൂണ്ടുകയായിരുന്നു. ഗുർശരൺ വീട്ടിൽ നിന്ന് ഇറങ്ങി ഓടിയെങ്കിലും സുരീന്ദർ പിന്തുടർന്നു ചെന്ന് വെടിയുതിർത്തു.
സംഭവസ്ഥലത്തു വച്ചു തന്നെ ഗുർശരൺ മരിച്ചു. തിരിച്ചു വീട്ടിലെത്തിയ സുരീന്ദർ വിഷംകഴിക്കുകയായിരുന്നു. ബന്ധുക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു കൊടുക്കും. സുരീന്ദറിന്‍റെ രണ്ട് പെൺമക്കൾ ഇംഗ്ലണ്ടിലും കാനഡയിലുമായാണ് താമസിക്കുന്നത്. ഇരുവരെയും വിവരമറിയിച്ചിട്ടുണ്ട്.