തൊട്ടടുത്ത ക്ലാസിലെ ശബ്‌ദം പ്രകോപനമായി; വിദ‍്യാർഥിനികളെ ക്രൂരമായി മർദിച്ച് അധ‍്യാപിക, കേസ്
representative image
ചെന്നൈ: തമിഴ്നാട്ടിൽ പത്താം ക്ലാസ് വിദ‍്യാർഥിനികളെ ക്രൂരമായി മർദിച്ചതിൽ അധ‍്യാപികയ്ക്കെതിരേ കേസെടുത്തു. തെൻമരിയ സുഗന്ധി എന്ന അധ‍്യാപികയ്ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. പ്ലസ് വൺ വിദ‍്യാർഥികൾക്ക് ക്ലാസെടുക്കുകയായിരുന്നു ഇവർ.
ഇതിനിടെ തൊട്ടടുത്തുള്ള പത്താം ക്ലാസിൽ നിന്നും വരുന്ന ശബ്ദം കേട്ട് പ്രകോപിതയായി വിദ‍്യാർഥികളെ ക്രൂരമായി മർദിക്കുകയായിരുന്നു. 10 വിദ‍്യാർഥിനികളെയാണ് അധ‍്യാപിക മർദിച്ചത്. തെങ്കാശി ജില്ലയിലെ സുരണ്ടൈക്കടുത്തുള്ള വി.കെ. പുഡൂരിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്.
പരുക്കേറ്റ 10 ഓളം പേരെ വി.കെ. പുഡൂർ സർക്കാർ ആശുപത്രിയിലും പ്രാദേശിക ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരിലൊരാളെ തെങ്കാശി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അവിടെ മൂന്ന് ദിവസം വിദ‍്യാർഥിനിക്ക് ചികിത്സ നൽകിയതായി അധികൃതർ പറയുന്നു.
കൈകളിൽ തടിപ്പ് അനുഭവപ്പെട്ടതിനാൽ സ്കൂളിൽ പോകാനോ പരീക്ഷ എഴുതാനോ വിദ‍്യാർഥികൾക്ക് സാധിച്ചില്ല. ഇതേത്തുടർന്ന് വിദ‍്യാർഥികളുടെ രക്ഷിതാക്കളിൽ ഒരാൾ ജില്ലാ കലക്റ്റർക്ക് പരാതി നൽകി. ഭാരതീയ ന‍്യായ സംഹിത 115(2) വകുപ്പ് പ്രകാരമാണ് അധ‍്യാപികയ്ക്കെതിരേ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുകയാണ്.