തിരുവനന്തപുരം: വർക്കലയിൽ വിനോദ സഞ്ചാരികളായ യുവാക്കളെ മർദിച്ച് വിലപിടിപ്പുള്ള വസ്തുക്കൾ കവർന്ന സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടവെൺകുളം സ്വദേശി ജാസിം മൻസിലിൽ ജാഷ് മോൻ (32), പാറവിള വീട്ടിൽ വിഷ്ണു (31), മണമ്പൂർ തൊട്ടിക്കല്ല് നന്ദു (29) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 11ന് ഉച്ചയ്ക്ക് 1:30 യോടെ കാപ്പിൽ ബീച്ചിൽ വച്ചായിരുന്നു സംഭവം. വർക്കല ചെമ്മരുതി സ്വദേശികളായ ബിജോ (19), നന്ദു (18) എന്നിവർക്ക് നേരെയായിരുന്നു ആക്രമണം. ബീച്ചിലെത്തിയ യുവാക്കളെ പ്രതികൾ വഴിയിൽ തടഞ്ഞു നിർത്തി മർദിക്കുകയും ശേഷം ബിയർ ബോട്ടിൽ കഴുത്തിന് ചേർത്ത് പിടിച്ച് ഭീഷണിപ്പെടുത്തുകയും വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുകയുമായിരുന്നു.
പിന്നാലെ യുവാക്കളെ വിവസ്ത്രരാക്കുകയും വസ്ത്രങ്ങൾ കായലിൽ തള്ളുകയും ചെയ്തു. 45,000 രൂപ വില വരുന്ന മൊബൈൽ ഫോൺ, 3000 രൂപ വരുന്ന ഷൂസ്, 1400 രൂപയും മറ്റും അടങ്ങിയ പേഴ്സ് എന്നിവയാണ് പ്രതികൾ ഭീഷണിപ്പെടുത്തി നേടിയത്. ഐരൂർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.