മകളെ കൊന്ന് ഫാനിൽ തൂക്കി, കേസ് യുവാവിന്‍റെ തലയിലാക്കാൻ ശ്രമം; മാതാപിതാക്കളുടെ നാടകം പൊളിച്ച് പൊലീസ്
representative image
മുസാഫർനഗർ: ഉത്തർപ്രദേശിൽ 18 കാരിയെ മാതാപിതാക്കൾ കഴുത്തുഞെരിച്ച് കൊന്നു. ഇക്കഴിഞ്ഞ ജൂലൈ ഒന്നിനാണ് 18കാരിയായ ഹിനയെ വീട്ടിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഹിനയുടെ പിതാവ് അഹ്സാൻ നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഒരു യുവാവാണ് ഹിനയെ കൊലപ്പെടുത്തിയതെന്നായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇതിൽ സംശയം തോന്നിയ പൊലീസ് അഹ്സാനെയും ഭാര‍്യ ഗുഫ്രാനയെയും ചോദ‍്യം ചെയ്തു.
ചോദ‍്യം ചെയ്യലിൽ ഹിനയെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന് ഇരുവരും സമ്മതിച്ചു. ഷംല്ലി ജില്ലയിലുള്ള ഒരു യുവാവുമായി ഹിന പ്രണയത്തിലായിരുന്നുവെന്നും ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ‍്യപ്പെട്ടെങ്കിലും എതിർത്തതിനാണ് കൊലപ്പെടുത്തിയതെന്നാണ് ഇരുവരും പൊലീസിനോട് പറഞ്ഞത്.
പിന്നീട് ആത്മഹത‍്യയാണെന്ന് വരുത്തി തീർക്കാൻ ഇവർ മൃതദേഹം ഫാനിൽ കെട്ടിത്തൂക്കുകയായിരുന്നു. രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഹിനയുടെ മരണം ആത്മഹത‍്യയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചിരുന്നില്ല. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരുകയാണ്.