ഭർത്താവിന്‍റെ വയറു കീറി കുടൽ മാല കവറിലാക്കി; വീടിനു മുകളിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിച്ച് യുവതി
കുരുക്ഷേത്ര: ഭർത്താവിനെ കൊന്ന് വയറു കീറി കുടൽമാല പ്ലാസ്റ്റിക് ബാഗിലാക്കിയ ശേഷം ടെറസിൽ നിന്ന് ചാടി മരിക്കാൻ ശ്രമിച്ച് യുവതി. വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ യുവതി ചികിത്സയിൽ തുടരുകായണ്. ഹരിയാനയിലെ കുരുക്ഷേത്രയിലാണ് സംഭവം. പെഹോവ റോഡിലെ രാജ് പാലസിനു സമീപമുള്ള വാടക വീട്ടിലാണ് കൊലപാതകം നടന്നത്. ഉത്തർപ്രദേശിലെ ധാംപുർ സ്വദേശിയായ രാജേഷാണ് (40) കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ വിമല ദേവിയാണ് ഗുരുതാവസ്ഥയിൽ ചികിത്സയിൽ തുടരുന്നത്.
സ്വകാര്യ കമ്പനിയിൽ വെള്ളം വിതരണ തൊഴിലാളിയായ രാജേഷ് ഒരു വർഷമായി ഭാര്യ വിമലയ്ക്കൊപ്പമാണ് താമസം. ശനിയാഴ്ച വൈകിട്ട് 5 മണിയോടെ വീട്ടിൽ നിന്ന് വലിയ ബഹളം കേട്ട് ഓടിയെത്ത വീട്ടുടമസ്ഥൻ റിങ്കുവാണ് രാജേഷ് രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. തൊട്ടടുത്തുണ്ടായിരുന്ന വിമല രാജേഷിന്‍റെ വയറ്റിൽ നിന്ന് കുടൽമാല വലിച്ചെടുത്ത് പ്ലാസ്റ്റിക് കവറിലാക്കുന്നതു കണ്ടുവെന്നും റിങ്കു പൊലീസിനോട് പറഞ്ഞു. റിങ്കുവിനെ കണ്ടതോടെ ഭയന്നു പോയ വിമല ടെറസിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു.
വിമലയുടെ നട്ടെല്ലിനുൾപ്പെടെ പരുക്കേറ്റിട്ടുണ്ട്. പല വലുപ്പത്തിലുള്ള മൂന്നു കത്തികൾ പൊലീസ് സംഭവ സ്ഥലത്തു നിന്ന് കണ്ടെടുത്തു. രാജേഷിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ കരൾ, വലത്തെ വൃക്ക എന്നിവ കണ്ടെത്താനായില്ലെന്നും പൊലീസ് പറയുന്നു. വയറിനു ശേഷം 37 സെന്‍റീമീറ്റർ ആഴത്തിലുള്ള മുറിവാണുള്ളത്. വിമല ദേവി ഝാദ്- ഫൂങ്ക് എന്നറിയപ്പെടുന്ന പരമ്പരാഗത രീതിയിലുള്ള ക്രിയകൾ ചെയ്തിരുന്നുവെന്ന് വീട്ടുടമസ്ഥൻ ആരോപിക്കുന്നുണ്ട്. കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല.