ശേഖപ്പയും രേണുകയും
ബംഗളൂരു: ഭാര്യയുമായി വഴക്കിട്ടതിനു പിന്നാലെ 11 മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ പിതാവ് അറസ്റ്റിൽ. ബംഗളൂരുവിൽ ട്രാക്റ്റർ ഡ്രൈവറായി ജോലി തെയ്യുന്ന 22കാരനായ ശേഖപ്പയാണ് അറസ്റ്റിലായത്. ആവലഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കിതഗനൂർ ഗ്രാമത്തിലാണ് സംഭവം. ജൂൺ 9ന് ഗുരുതരമായ പരുക്കേറ്റ പെൺകുഞ്ഞുമായി ശേഖപ്പയുടെ ഭാര്യ രേണുക സമീപത്തെ ആശുപത്രിയിൽ എത്തിയിരുന്നു. പാൽ കൊടുത്ത് ഉറക്കുന്നതിനിടെ കുട്ടി കട്ടിലിൽ നിന്ന് വീണ് അപകടം പറ്റിയെന്നാണ് രേണുക ഡോക്റ്ററോട് പറഞ്ഞത്.
പക്ഷേ കുട്ടി മരണപ്പെട്ടിരുന്നു. അസ്വാഭാവികമാ മരണമായതിനാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പരിശോധനയിൽ കുട്ടിയുടെ തലയിലും മുഖത്തും നെഞ്ചിലും കാലുകളിലും ജനനേന്ദ്രിയത്തിലുമെല്ലാം പരുക്കേറ്റിരുന്നതായി കണ്ടെത്തി.
രണ്ട് അടി ഉയരമുള്ള കട്ടിലിൽ നിന്ന് വീണാൽ ഇത്രയും പരുക്കുണ്ടാകാൻ സാധ്യതയില്ലെന്ന സംശയത്തെത്തുടർന്ന് മാതാപിതാക്കളെ ചോദ്യം ചെയ്തതിനെത്തുടർന്നാണ് ക്രൂരകൃത്യം പുറത്തു വന്നത്. ശേഖപ്പയും രേണുകയും തമ്മിൽ വഴക്ക് പതിവാണ്. ഇത്തരം വഴക്കിനിടെ കുട്ടി കരഞ്ഞപ്പോൾ കുട്ടിയെ തൊഴിച്ച് താഴേക്കിട്ടതാകാം മരണകാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ശേഖപ്പയുടെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും രേണുകയും മൂത്ത കുട്ടിയും ഇപ്പോഴും ഒളിവിലാണ്.