സ്ത്രീകളുടെ വാഹനത്തിൽ മനപ്പൂർവം ചെന്ന് ഇടിക്കും, രഹസ്യമായി വിഡിയോ പകർത്തും; യൂട്യൂബർ അറസ്റ്റിൽ
ന്യൂഡൽഹി: സ്ത്രീകൾ ഓടിക്കുന്ന വാഹനത്തിൽ മനപ്പൂർവം ചെന്നിടിച്ച് അപകടമുണ്ടാക്കിയിരുന്ന യൂട്യൂബർ അറസ്റ്റിൽ.32കാരനായ ഗുർമാൻ സിങ്ങിനെയാണ് ഡൽഹി പൊലീസ് പിടി കൂടിയിരുന്നത്. സ്ത്രീകളുടെ വാഹനത്തിൽ ഇടിച്ച ശേഷം രഹസ്യ ക്യാമറ ഉപയോഗിച്ച് അവരുടെ പ്രതികരണം ഷൂട്ട് ചെയ്ത് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു ഇയാളുടെ പതിവ്. റോഡ് സേഫ്റ്റി വാല എന്ന പേരിലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഇയാൾ വിഡിയോകൾ പങ്കു വച്ചിരുന്നത്.
രാജ ഗാർഡൻ നിവാസിയായ സണ്ണി അറോറ നൽകിയ പരാതിയോടെയാണ് സംഭവം വെളിച്ചത്തു വന്നത്. സണ്ണി അറോറയുടെ മകൾ ഓടിച്ചിരുന്ന സ്കൂട്ടിക്കു പിന്നിൽ ഗുർമൻ മനപ്പൂർവം വണ്ടി കൊണ്ടിടിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തിരുന്നു.
പിന്നീട് ഈ സംഭവത്തിന്‍റെ വിഡിയോ ഫെയ്സ്ബുക്ക്, യൂട്യൂബ് അക്കൗണ്ടുകളിൽ കണ്ടതോടെയാണ് സണ്ണി പൊലീസിനെ സമീപിച്ചത്. നിരവധി പേർ ഇതേ പരാതിയുമായി സമീപിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. യൂട്യൂബിൽ ഇയാൾക്ക് ആയിരക്കണക്കിന് സബ്സ്ക്രൈബേഴ്സ് ആണുള്ളത്. ഫെയ്സ്ബുക്കിൽ ലക്ഷക്കണക്കിന് പേർ പിന്തുടരുന്നുണ്ട്. ഇയാളുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.