വിഴിഞ്ഞത്ത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 പേർ മരിച്ചു
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 പേർ മരിച്ചു. ഭക്ഷ്യവിഷബാധയാണെന്നാണ് സംശയം. ഒരാൾ ചികിത്സയിലാണ്. ചടയമംഗലം നിലമേൽ സ്വദേശി ഷാജി(42), ഭാര്യ മാതാവ് റാഷിദ ബീവി(58) എന്നിവരാണ് മരിച്ചത്.
ഷാജിയുടെ ഭാര്യ സജിമോൾ(39) പാരിപ്പള്ളി ആശുപത്രിയിൽ ചികിത്സയിലാണ്. വിഴിഞ്ഞം മുഹിയുദ്ദിൻ പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്ന അസ്മാക്ക് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചുപോയവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
മീൻ വിഭവമാണ് ഇവർ കഴിച്ചതെന്നാണ് പ്രാഥമിക വിവരം. ഷാജി കുടുംബവുമൊത്താണ് ഹോട്ടലിലെത്തിയത്. ഷാജിയുടെ 2 മക്കളും കൂടെയുണ്ടായിരുന്നു. ഇവർക്ക് ആരോഗ്യപ്രശ്നം റിപ്പോർട്ട് ചെയ്തിട്ടില്ല. ഹോട്ടലിൽ നിന്ന് ഇറങ്ങിയ ഉടനെ ഛർദ്ദി ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഹോട്ടലിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ പരിശോധന നടക്കുകയാണ്.