സംസ്ഥാനത്ത് കഴിഞ്ഞ വർഷം 428 വീട്ടുപ്രസവങ്ങൾ; അധികവും മലപ്പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് വീട്ടു പ്രസവങ്ങളിൽ മുൻവർഷത്തേതിൽ നിന്ന് വലിയ കുറവ് സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ്. 2024-25 ലെ കണക്കുകളനുസരിച്ച് 428 പ്രസവങ്ങളാണ് വീട്ടിൽ നടന്നത്. ഇതിൽ അധികവും മലപ്പുറത്താണെന്നും ഏറ്റവും കുറവ് പത്തനംതിട്ടയിലാണെന്നും വിവരാവകാശ രേഖയിൽ പറയുന്നു.
മലപ്പുറത്താണ് 191 പ്രസവങ്ങളാണ് വീടുകളില്‍ നടന്നത്. പത്തനംതിട്ടയിലിത് ആറ് സംഭവങ്ങൾ മാത്രമാണ്. തിരുവനന്തപുരത്ത് 21, കൊല്ലത്ത് 20, ആലപ്പുഴയിൽ 9, കോട്ടയക്ക് 10, ഇടുക്കി 37, എറണാകുളം 24, തൃശൂരിൽ 15, പാലക്കാട്, 16, കോഴിക്കോട് 24, വയനാട് 24, കണ്ണൂർ 16, കാസർഗോഡ് 15 എന്നിങ്ങനെയാണ് മറ്റ് ജില്ലയിലെ കണക്കുകൾ.
2023-24 കാലയളവില്‍ സംസ്ഥാനത്ത് വീടുകളിലെ പ്രസവങ്ങള്‍ 523 എണ്ണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2024-25 കാലയളവില്‍ വീട്ടിലെ പ്രസവങ്ങളുടെ എണ്ണം കുറഞ്ഞെങ്കിലും ഇപ്പോള്‍ പ്രസവത്തിനായി സ്ത്രീകള്‍ ആശുപത്രികളിലെത്തിച്ചേരാത്തത് ആശങ്കാജനകമാണ്.