ചാക്കിൽക്കെട്ടിയ നിലയിൽ സ്ത്രീയുടെ അർധനഗ്ന മൃതദേഹം; സമീപത്ത് മദ്യലഹരിയിൽ ഗൃഹനാഥൻ, കസ്റ്റഡിയിൽ
കൊച്ചി: ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കോന്തുരുത്തിയില്‍ ജോർജ് എന്നയാളുടെ വീടിനു മുന്നിലായാണ് അര്‍ധനഗ്നയായ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തായി ജോര്‍ജും മദ്യലഹരിയില്‍ മതിലില്‍ ചാരിയിരിക്കുകയായിരുന്നു. ഇയാളെ പോലീസെത്തി കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാവിലെ ആറരയോടെയാണ് നാടിനെ നടുക്കിയ സംഭവം. ഹരിത കര്‍മസേനാംഗങ്ങളാണ് മൃതദേഹം ആദ്യംകണ്ടത്. രാവിലെ ജോര്‍ജ് ചാക്ക് അന്വേഷിച്ചുനടന്നിരുന്നതായി സമീപവാസികള്‍ പറഞ്ഞു. വീട്ടുവളപ്പില്‍ ഒരു പട്ടി ചത്തുകിടക്കുന്നുണ്ടെന്ന് പറഞ്ഞാണ് സമീപവാസികളോട് ഇയാള്‍ ചാക്ക് തിരക്കിയത്. മദ്യലഹരിയിലായതിനാൽ സമീപവാസികൾ ചാക്ക് നൽകിയില്ല. തുടർന്ന് അടുത്തുള്ള കടയിൽ നിന്നാണ് ഇയാൾക്ക് ചാക്ക് കിട്ടിയത്.
രാവിലെ ജോർജിന്‍റെ വീട്ടിൽ എത്തിയ ഹരിതകർമ്മ സേനാംഗങ്ങളാണ് മൃതദേഹം കാണുന്നത്. തലമുതല്‍ അരവരെയും പ്ലാസ്റ്റിക് കവറിട്ട് മൂടിയ നിലയിലും ശേഷം ഭാഗം നഗ്നമായ നിലയിലുമായിരുന്നു മൃതദേഹം കണ്ടെത്തിയതെന്നും ഹരിത കര്‍മ സേനാംഗം വെളിപ്പെടുത്തി.ഇവര്‍ വാര്‍ഡ് കൗണ്‍സിലറെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസും സ്ഥലത്തെത്തി. മരിച്ച സ്ത്രീയുടെ ഫോട്ടോ പൊലീസ് അയല്‍വാസികളെ കാണിച്ചുവെങ്കിലും ആരും തിരിച്ചറിഞ്ഞിട്ടില്ല. മലയാളിയല്ലെന്നാണ് പ്രാഥമിക നിഗമനം.
ചാക്കില്‍കെട്ടിയ മൃതദേഹത്തിന് സമീപം തലയില്‍ കൈവെച്ച് ഇരിക്കുന്ന ജോര്‍ജിനെയാണ് സ്ഥലത്തെത്തിയവര്‍ ആദ്യംകണ്ടത്. മദ്യലഹരിയിലായിരുന്ന ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ വാടകവീട്ടില്‍ താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളികളെയും പോലീസ് ചോദ്യംചെയ്തുവരികയാണ്. ജോര്‍ജ് ഹോംനഴ്‌സായി ജോലിചെയ്തിരുന്നയാളാണ്. ഇയാള്‍ക്ക് ഭാര്യയും രണ്ടുമക്കളുമുണ്ട്. മകന്‍ യുകെയിലാണ്. മകള്‍ പാലായിലാണ്. ഭാര്യ വീട്ടിലുണ്ടായിരുന്നില്ലെന്നും സമീപവാസികള്‍ പറഞ്ഞു.