മലപ്പുറത്ത് ലഹരി സംഘത്തിലുള്ള 9 പേര്‍ക്ക് എച്ച്‌ഐവി; പരിശോധന വ്യാപിപ്പിക്കാന്‍ ആരോഗ്യവകുപ്പ്
മലപ്പുറം: വളാഞ്ചേരിയിൽ ലഹരി സംഘത്തിലുള്ള 9 പേര്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചു. ഒരേ സംഘത്തിലുള്ള 9 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി നടത്തിയ സ്ക്രീനിങ്ങിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. മലപ്പുറം ഡിഎംഒയും ഇക്കാര്യം സ്ഥിരീകരിച്ചു.
ജനുവരിയില്‍ കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി നടത്തിയ സ്ക്രീനിങ്ങിലാണ് സംഘത്തിലുള്ള ഒരാള്‍ക്ക് ആദ്യം എച്ച്‌ഐവി സ്ഥിരീകരിച്ചത്. പിന്നീട് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആരോഗ്യ വകുപ്പ് ലഹരിസംഘത്തിലേക്ക് എത്തിപ്പെടുന്നത്.
പിന്നാലെ ഇവരിലും പരിശോധന നടത്തിയപ്പോഴാണ് സംഘത്തിലുള്ള 9 പേര്‍ക്കും എച്ച്ഐവി ബാധ കണ്ടെത്തിയതെന്ന് മലപ്പുറം ഡിഎംഒയും പറയുന്നു.
ഒരേ സിറിഞ്ച് ഉപയോഗിച്ചാണ് ഇവരെല്ലാം ലഹരി കുത്തിവച്ചിരുന്നത്. ഇതാണ് രോഗബാധ പകരാന്‍ കാരണമായതെന്നാണ് ഡിഎംഒ അറിയിക്കുന്നത്. എയ്ഡ്‌സ് സ്ഥിരീകരിച്ചവരില്‍ 6 പേര്‍ മലയാളികളും 3 പേര്‍ ഇതരസംസ്ഥാന തൊഴിലാളികളുമാണ്.
ഇവരുമായി ബന്ധപ്പെട്ടിട്ടുള്ള കുടുംബവും മറ്റ് ആളുകളെയും കേന്ദ്രീകരിച്ച് സ്‌ക്രീനിങ് നടത്താനുള്ള തീരുമാനത്തിലാണ് ആരോഗ്യവകുപ്പ്.