മോഷ്ടിക്കപ്പെട്ട ബസ്
പാലക്കാട്: കെഎസ്ആർടിസി ബസ് മോഷ്ടിച്ച് ടൗണിൽ കറങ്ങിയ കേസിലെ പ്രതി അറസ്റ്റിൽ. നെല്ലിക്കാട് സ്വദേശി ഫാസിൽ (28) ആണ് അറസ്റ്റിലായത്. ഉത്തരവാദിത്വമില്ലാതെ ബസ് വഴിയരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നുവെന്നും കെഎസ്ആർടിക്കാർക്ക് ഒരു പണി കൊടുക്കാൻ വേണ്ടിയാണ് ബസ് മോഷ്ടിച്ചതെന്നുമാണ് പ്രതിയുടെ വാദം. ജൂൺ 7ന് പുലർച്ചെ മൂന്നു മണിയോടെയാണ് ഡിപ്പോക്കു സമീപം നിർത്തിയിട്ടിരുന്ന ബസുമായി ഫാസിൽ നഗരത്തിൽ കറങ്ങിയത്.
താക്കോൽ ഇല്ലാതെ തന്നെ വണ്ടി സ്റ്റാർട്ട് ചെയ്യാൻ തനിക്കറിയാമെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ബസ് ഓടിക്കുന്ന സമയത്ത് പ്രതി മദ്യലഹരിയിലായിരുന്നു. പലയിടത്തും ഇടിച്ച് ബസിന്‍റെ ഒരു ഭാഗം തകർന്ന നിലയിലാണ് സമീപത്തു തന്നെ ഉപേക്ഷിച്ച് മടങ്ങിയത്. മൂന്നര കിലോമീറ്ററോളം പ്രതി ബസുമായി കറങ്ങി.
യാക്കരയിൽ നിന്ന് മിനി ലോറി മോഷ്ടിച്ച കേസിലും ഇയാൾ പ്രതിയാണ്. പാലക്കാട് സൗത്ത്, നോർത്ത് സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി, കഞ്ചാവ് കേസുകളിലെയും പ്രതിയാണ്. ബസ് മോഷ്ടിച്ചതിനു പിന്നാലെ ഇയാൾ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തിരുന്നു. പിന്നീട് എറണാകുളത്തും തമിഴ്നാട്ടിലുമായി ഒളിവിലായിരുന്നു. പാലക്കാടേക്ക് തിരിച്ചു വരുന്ന വഴിക്കാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള തെരച്ചിലിനൊടുവിലാണ് പ്രതി പിടിയിലായത്.