File image
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധിപറയാൻ മൂന്നു ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഇതിനിടെ വിചാരണ കോടതിയിൽ നടന്ന വാദങ്ങളുടെ വിശദാംശങ്ങൾ പുറത്തുവന്നു. വിചാരണ കോടതിയിൽ പ്രോസിക്യൂഷൻ നിരത്തിയ വാദങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. കേസിൽ ഡിസംബർ 8 നാണ് അന്തിമ വിധി പറയുക.
കാവ്യ - ദിലീപ് ബന്ധമാണ് നടിയെ ആക്രമിക്കാൻ കാരണമെന്നാണ് പ്രോസിക്യൂഷൻ വാദം. കാവ്യയുമായി ദിലീപിന് ഏറെക്കാലമായുള്ള അടുപ്പമുണ്ടായിരുന്നെന്നും കാവ്യയുടെ നമ്പറുകള്‍ പല പേരുകളിലാണ് ദിലീപ് ഫോണിൽ സേവ് ചെയ്തിരുന്നും വാദിക്കുന്നു. രാമൻ, മീൻ, വ്യാസൻ, RUK അണ്ണൻ എന്നീ പേരുകളിലാണ് കാവ്യയുടെ നമ്പറുകള്‍ സേവ് ചെയ്തിരുന്നത്. കാവ്യയുമായുളള ബന്ധം ആദ്യ ഭാര്യയായ മഞ്ജു വാര്യരിൽ നിന്ന് മറച്ചുപിടിക്കാനാണ് വ്യാജ പേരുകളിൽ സേവ് ചെയ്തത്.
ദിലീപിന്‍റെ ഡ്രൈവർ അപ്പുണ്ണിയുടെ ഫോണിൽ കാവ്യയുടെ നമ്പർ ഡിൽ കാ എന്ന പേരിലാണ് സേവ് ചെയ്തിരുന്നത്. ഈ നമ്പർ ഉപയോഗിച്ചിരുന്നതും ദിലീപ് ആണെന്നും വാദിക്കുന്നു. കാവ്യയും ദിലീപുമായുള്ള ബന്ധം നടി പുറത്ത് പറഞ്ഞതാണ് കൃത്യത്തിലേക്ക് നയിച്ചതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
2012ൽ തന്നെ മഞ്ജുവാര്യര്‍ ദിലീപും കാവ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിഞ്ഞിരുന്നു. ദിലീപിന്‍റെ ഫോണിൽ വിവിധ പേരുകളിൽ വന്ന മെസേജിൽ സംശയം തോന്നിയതോടെ ആദ്യ ഭാര്യ മഞ്ജു വാര്യര്‍ സംയുക്താ വര്‍മയ്ക്കും ഗീതു മോഹൻദാസിനുമൊപ്പം നടിയെ പോയി കണ്ടതായും പ്രോസിക്യൂഷൻ വാദിക്കുന്നു.
അതേസമയം, പ്രോസിക്യൂഷന്‍റെ വാദങ്ങളെ എതിർത്താണ് ദിലീപ് കോടതിയിൽ വാദിച്ചത്. നടിയോട് വ്യക്തിവൈരാഗ്യമില്ലെന്നും മഞ്ജുവുമായുളള വിവാഹമോചനത്തിന് നടിയൊരു കാരണമല്ലെന്നും ദിലീപ് പറയുന്നു.
ക്വട്ടേഷൻ നൽകിയിയതിന് തെളിവില്ലെന്നും പൊലീസ് കെട്ടിപ്പൊക്കിയ കെട്ടുകഥകളാണിതെല്ലാമെന്നുമാണ് പ്രധാന വാദം. ആക്രമിക്കപ്പെട്ട നടിയോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്നില്ലെന്നും മഞ്ജുവുമായുളള വിവാഹമോചനത്തിനും നടിയൊരു കാരണമല്ലെന്നും ദിലീപ് വാദിക്കുന്നു.
2017 ഫെബ്രുവരി 17ന് രാത്രി കാക്കനാട് വച്ചാണ് ഓടിയ കാറിൽ നടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. നടൻ ദിലീപ് ഉള്‍പ്പെടെ ഒമ്പതുപേരാണ് കേസിൽ പ്രതികൾ. എറണാകുളം പ്രിന്‍സിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ ഡിസംബര്‍ എട്ടിന് വിധി പറയുക. പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി. നടൻ ദിലീപ് എട്ടാം പ്രതിയാണ്.