ആലിൻ ഷെറിൻ എബ്രഹാം
പത്തനംതിട്ട: അവയവദാനത്തിലൂടെ നാലുപേർക്ക് പുതുജീവൻ നൽകിയ കുഞ്ഞു മാലാഖയ്ക്ക് മലയാള മനസിലും മണ്ണിലും നിത്യവിശ്രമം. സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ ഷെറിന്‍റെ ഭൗതികശരീരം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. വീട്ടിലെ പൊതുദർശനത്തിനുശേഷം നെടുങ്ങാടപ്പള്ളി സെന്‍റ് തോമസ് സിഎസ്ഐ പള്ളി സെമിത്തേരിയിലാണ് ആലിന് അന്ത്യനിദ്ര ഒരുക്കിയത്. വീട്ടിലും പള്ളിയിലുമായി നൂറുകണക്കിനുപേർ ആലിന് അന്ത്യോപചാരം അർപ്പിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ സജി ചെറിയാൻ, വി.എൻ. വാസവൻ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.
വിശ്വമാനവികതയുടെ ഉദാത്ത മാതൃകയാണ് ആലിന്‍റെ കുടുംബം കാണിച്ചതെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. മുഖ്യമന്ത്രി ഇന്ന് ആലിന്‍റെ വീട് സന്ദർശിക്കുമെന്നും വാസവൻ അറിയിച്ചു. അവയവദാനത്തിൽ രാജ്യത്തിന് തന്നെ മാതൃകയാണ് ആലിനെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി പറഞ്ഞു.
ഫെബ്രുവരി അഞ്ചിന് കോട്ടയത്തുണ്ടായ വാഹനാപകടത്തിലാണ് മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്‍റേയും ഷെറിന്‍റെയും പത്ത് മാസം പ്രായമുള്ള മകൾ ആലിന് ഗുരുതര പരിക്കേറ്റത്. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. തുടർന്ന് കുട്ടിയുടെ വൃക്കകൾ, ഹൃദയം, കരൾ, നേത്രപടലങ്ങൾ എന്നിവ ദാനം ചെയ്യുകയായിരുന്നു.