അഭിഭാഷകരുമായി കൈയാങ്കളി; മഹാരാജാസിലെ വിദ്യാർഥികൾക്ക് കോടതി കാന്‍റീനിൽ വിലക്ക്
കൊച്ചി: എറണാകുളം ജില്ലാ കോടതി വളപ്പിലെ ബാർ അസോസിയേഷൻ കാന്‍റീനിലേക്ക് മഹാരാജാസിലെ വിദ്യാർഥികളെ പ്രവേശിപ്പിക്കില്ലെന്ന് അഭിഭാഷക അസോസിയേഷൻ. അഭിഭാഷകരും വിദ്യാർഥികളും തമ്മിൽ സംഘർഷമുണ്ടായതിനു പിന്നാലെയാണ് അസോസിയേഷൻ ജനറൽ ബോഡി തീരുമാനമെടുത്തത്. പൊതു ജനങ്ങൾക്ക് കാന്‍റീനിൽ ഇനി പ്രവേശനം ഉണ്ടാകില്ല. രണ്ട് കാന്‍റീനുകളാണ് കോടതി വളപ്പിലുള്ളത്. അസോസിയേഷൻ പരിപാടിക്കിടെ മഹാരാജാസിലെ വിദ്യാർഥികൾ എത്തി ഭക്ഷണം കഴിച്ചതിനെത്തുടർന്നാണ് സംഘർഷമുണ്ടായത്. സാധാരണയായി കുട്ടികൾ ഇത്തരത്തിൽ വന്ന് ഭക്ഷണം കഴിക്കാറുണ്ട്.
പക്ഷേ അതിനു ശേഷം വനിതാ അഭിഭാഷകരുടെയും കുടുംബാംഗങ്ങളുടെയും ഇടയിൽ കയറി ഡാൻസ് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് അവരെ പുറത്താക്കിയതെന്ന് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. ഇനി മുതൽ കോടതി വളപ്പിലെ രണ്ടു കാന്‍റീനിലും അഭിഭാഷകർ, ക്ലാർക്കുമാർ, കോടതി ജീവനക്കാർ, കക്ഷികൾ എന്നിവർക്കു മാത്രമായിരിക്കും പ്രവേശനം.
ജനറൽ ബോഡി യോഗം കഴിഞ്ഞിറങ്ങിയ അഭിഭാഷകരോട് കോളെജ് വിദ്യാർഥികൾ അസഭ്യം പറഞ്ഞതാണ് കൈയാങ്കളിയിൽ കലാശിച്ചത്. അതേ സമയം ഗേറ്റിന് സമീപം നിന്ന അഭിഭാഷകർ വിദ്യാർഥികളോട് മോശമായി പെരുമാറിയെന്നാണ് വിദ്യാർഥികളുടെ ആരോപണം. പൊലീസ് ഇരുകൂട്ടർക്കുമെതിരേ കേസെടുത്തിട്ടുണ്ട്.