ആലപ്പുഴ: ചെങ്ങന്നൂർ മുളക്കുഴയ്ക്ക് സമീപം നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ജനിച്ച് മണിക്കൂറുകൾ മാത്രമായ കുഞ്ഞിനെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഭർത്താവുമായി ഏറെനാളായി പിണങ്ങി താമസിച്ചിരുന്ന യുവതിയുടെ കുഞ്ഞാണിത്.
ആറന്‍മുളയിലെ വാടകവീട്ടിലെ ശുചിമുറിയിലാണ് പൊലീസ് കുട്ടിയെ കണ്ടെത്തിയത്. അമിത രക്തസ്രാവവുമായി ചികിത്സയ്ക്കെത്തിയ യുവതി കുഞ്ഞിനെ വീട്ടിൽവെച്ച് പ്രസവിച്ചെന്നും മരിച്ചതിനാൽ വീട്ടിൽ ഉപേക്ഷിച്ചെന്നും പറഞ്ഞു. ഉടനെ ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചു
കുളിമുറിയിൽ നിന്ന് കുട്ടിയുടെ കരച്ചിൽ കേട്ടതിനെ തുടർന്ന് തുറന്ന് നോക്കിയപ്പോൾ ബക്കറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണുകയായിരുന്നു. ഒരു കിലോ 300 ഗ്രാം മാത്രം തൂക്കമുള്ള ആൺകുട്ടിയെ പെട്ടെന്ന് തന്നെ ചെങ്ങന്നൂർ ഉള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ആറന്മുള പോലീസ് കുട്ടിക്ക് സംരക്ഷണം നൽകുന്നതിന് പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകി.
തണൽ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ കുട്ടിയെ കൂടുതൽ പരിചരണവും ചികിത്സയും നൽകുന്നതിനു വേണ്ടിയിട്ട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. നവജാത ശിശുവിനെ ഉപേക്ഷിച്ചതിന് ജൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരവും യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ആറന്മുള പോലീസ് ഇൻസ്പെക്ടർ സി കെ മനോജ് ,എസ് ഐ അലോഷ്യസ് ,ഹരീന്ദ്രൻ ,എഎസ് ഐ ജയകുമാർ ,SCP0 സലിം , CPO ഫൈസൽ , മനു ചെങ്ങന്നൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിപിൻ SI അഭിലാഷ് അജിത് ഖാൻ,ഹരീഷ് ജിജോ സാം എന്നിവർ അടങ്ങിയ സംഘം ആണ് സമയോചിതമായ ഇടപെടലിലൂടെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് രക്ഷപ്പെടുത്തിയത്.