വേനൽക്കാലത്ത് അമീബിക് മസ്തിഷ്‌ക ജ്വരം വർധിക്കാൻ സാധ്യത; ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: വേനൽക്കാലത്ത് അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്) വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്. ശുദ്ധമല്ലാത്ത വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുതെന്നതടക്കമുള്ള നിർദേശങ്ങളാണ് പുറപ്പെടുവിപ്പിച്ചത്.
പൊതുസ്ഥലങ്ങളിലെ വെള്ളത്തിന്‍റെ ഗുണനിലവാരം ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിക്കുകയും മുൻകരുതലുകൾ സ്വീകരിക്കുകയും വേണം. ജല സ്രോതസുകൾ വൃത്തിയായി സൂക്ഷിക്കണം. ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം കിണറുകളും ടാങ്കുകളും ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം. നീന്തൽക്കുളങ്ങൾ ക്ലോറിനേറ്റ് ചെയ്യണം. രോഗ ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ചികിത്സ തേടണമെന്നും നിർദേശത്തിൽ പറയുന്നു.
പ്രതിരോധശേഷി കുറഞ്ഞവർ ശുദ്ധമായ ജലം ഉപയോഗിച്ച് മാത്രമേ കൈയിലും കാലുകളിലുമുള്ള വ്രണങ്ങൾ വൃത്തിയാക്കാൻ പാടുള്ളൂ. തീവ്രമായ പനി, പെട്ടെന്നുള്ള ജ്വരം, തലവേദന, ഛർദി, കഴുത്ത് വേദന, ബോധക്ഷയം, വെളിച്ചം കാണുമ്പോൾ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. സ്വയം ചികിത്സ ഒഴിവാക്കാനും ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു.