അങ്കമാലി റെയിൽവേ സ്റ്റേഷനെ ഒഴിവാക്കി മെട്രൊ മൂന്നാം ഘട്ടം; നായത്തോടും അരീക്കലും സ്റ്റോപ്പ്
കൊച്ചി: അങ്കമാലി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പില്ലാതെ കൊച്ചി മെട്രൊയുടെ മൂന്നാം ഘട്ട പദ്ധതി രേഖ. മൂന്നാം ഘട്ടത്തിൽ 15 സ്റ്റേഷനുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആലുവയിൽ നിന്ന് തുടങ്ങി തോട്ടക്കാട്ടുകര, കുന്നംപുറം, പറമ്പയം, നെടുമ്പാശേരി,അത്താണി, കരിയാട് വഴി നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് തിരിയും.
പിന്നീട് നായത്തോട്, കവരപ്പറമ്പ്, അരീക്കൽ ജംക്ഷൻ, ലിറ്റിൽ ഫ്ലവർ ആശുപത്രി, അങ്കമാലി ടൗൺ, കോതകുളങ്ങര, കരയാംപറമ്പിലെത്തി അവസാനിക്കുംന്ന വിധത്തിലാണ് പദ്ധതിരേഖയിലെ ശുപാർശ. 17.5 കിലോമീറ്റർ ദൈർഘ്യത്തിലാണ് മൂന്നാം ഘട്ട നിർമാണം. ചെലവു കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് അങ്കമാലി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് ഒഴിവാക്കിയിരിക്കുന്നത്. വിമാനത്താവളത്തിനടുത്ത് മെട്രൊ സ്റ്റേഷൻ എവിടെ നിർമിക്കണമെന്നതിൽ ചർച്ച നടക്കുകയാണ്.
അങ്കമാലിയിലേക്ക് മെട്രൊ റെയിൽ നീട്ടുന്നുവെങ്കിൽ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ് വേണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ വിമാനത്താവളത്തിൽ നിന്ന് വീണ്ടും റെയിൽവേ സ്റ്റേഷനിലേക്ക് മെട്രൊ നീട്ടണമെങ്കിൽ അധിക ചെലവ് ഉണ്ടാകുമെന്നാണ് നിരീക്ഷണം.