ആനി അശോകൻ, കടകംപള്ളി സുരേന്ദ്രൻ

 
Kerala

കടകംപള്ളിക്കെതിരേ ആരോപണം; വനിതാ നേതാവിനെ സിപിഎം പുറത്താക്കി

കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ആനി അശോകനെയാണ് ചെമ്പഴന്തി ലോക്കൽ കമ്മിറ്റിയിൽ നിന്നും പുറത്താക്കിയത്

Aswin AM

തിരുവനന്തപുരം: മുന്‍ മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ എംഎൽഎയ്ക്കെതിരേ ആരോപണമുന്നയിച്ച വനിതാ നേതാവിനെ സിപിഎം പുറത്താക്കി. കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ആനി അശോകനെയാണ് ചെമ്പഴന്തി ലോക്കൽ കമ്മിറ്റിയിൽ നിന്നും പുറത്താക്കിയത്.

തിരുവനന്തപുരം കോർപ്പറേഷൻ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കടകംപള്ളി ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്ന ആനിയുടെ ആരോപണം ചർച്ചയായിരുന്നു. പാർട്ടിക്കെതിരേ വിമത സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ആനി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചെമ്പഴന്തി ലോക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്ന് പുറത്താക്കിയത്. കടകംപള്ളി ജനകീയ നേതാവാണെന്നും, തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് കരിവാരിത്തേച്ചുവെന്നും ആരോപിച്ചാണ് നടപടി.

സ്ഥാനാർഥിത്വം ലഭിക്കാതിരുന്നതോടെയാണ് ആനി കടകംപള്ളി സുരേന്ദ്രനെതിരേ തിരിഞ്ഞത്. പരമ്പരാഗത സിപിഎം അനുകൂല വാര്‍ഡുകളെ മോശം സ്ഥാനാര്‍ഥികളെ നിര്‍ത്തി തോല്‍പ്പിച്ച് ബിജെപിയെ സഹായിച്ച് അതുവഴി നിയമസഭയില്‍ വിജയിച്ചു കയറുന്ന തന്ത്രമാണ് കടകംപള്ളി സ്വീകരിച്ചതെന്ന് ആനി ആരോപിച്ചിരുന്നു. കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ചെമ്പഴന്തി വാര്‍ഡില്‍ മത്സരിക്കുമെന്നും അവർ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, തനിക്ക് ഡീൽ ഉണ്ടെന്നും അത് വിവിധ പാർട്ടികളിലുള്ള ജനങ്ങളുമായാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയിക്കാന്‍ ഒരു ഡീലിന്‍റെയും ആവശ്യം ഇല്ല. തന്‍റെ ഡീല്‍ ജനങ്ങളുമായിട്ടാണ്. വ്യക്തി വിരോധം വച്ചു പുലര്‍ത്താത്ത ആളാണ് ഞാന്‍. ജനങ്ങളുടെ വിനീത വിശ്വസ്ത ദാസനെപ്പോലെയാണ് പെരുമാറിയിട്ടുള്ളത്. വ്യക്തിവിരോധം ആരുമായുമില്ല. എല്ലാവരും സഹോദരങ്ങളാണ്. തന്നെ കാണാന്‍ ആർക്കും ഒരു കത്തിന്‍റേയും ആവശ്യമില്ല. പറയുന്നതില്‍ കാര്യമുണ്ടെന്ന് കണ്ടാല്‍ ഏതറ്റം വരെ പോയും കാര്യം നടത്തിക്കൊടുക്കും- കടകംപള്ളി പറഞ്ഞു.

ശരീരഭാഷയും പെരുമാറ്റവും തിരുത്തുമെന്ന് എം.വി. ഗോവിന്ദൻ; വീട്ടിൽ നിന്നു പോലും വിമർശനമുണ്ടായെന്ന് വെളിപ്പെടുത്തൽ

മകുടി ഊതുന്ന പാമ്പാട്ടിയായി മോദി; പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന കാർട്ടൂണുമായി നോർവീജിയൻ പത്രം, വിമർശനം

16-ാം മന്ത്രിസഭയിലെ ആദ്യ എംഎൽഎയായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

റോജി എം. ജോണിന് ഉന്നത വിദ‍്യാഭ‍്യാസ വകുപ്പ്; വിഡിഎസ് സർക്കാരിൽ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി

'എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക‍്യം ജനങ്ങളെ വെറുപ്പിച്ചു'; ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ‌ നേതൃത്വത്തിന് വിമർശനം