പാലക്കാട് വീണ്ടും നിപ; ചികിത്സയിലിരിക്കെ മരിച്ചയാളുടെ പ്രാഥമിക പരിശോധനാഫലം പോസിറ്റീവ്
representative image
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ മരണമെന്ന് സംശയം. പനി ബാധിച്ച് മരിച്ച മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശിയായ 58-കാരനാണ് നിപ്പ സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുക്കെ ശനിയാഴ്ച വൈകുന്നേരമാണ് ഇയാൾ മരിച്ചത്.
മഞ്ചേരി മെഡിക്കല്‍ കോളെജില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ്പ സ്ഥിരീകരിച്ചു. ഇയാളുടെ കൂടുതൽ സാമ്പിളുകൾ പൂനെയിലെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചതായും പുതിയ രോഗ ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ജാഗ്രത കര്‍ശനമാക്കാന്‍ നിര്‍ദേശിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു.
അതേസമയം, പാലക്കാട് നേരത്തെ നിപ ബാധ സ്ഥിരീകരിച്ച 38 കാരിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. മലപ്പുറം (203), കോഴിക്കോട് (114), പാലക്കാട് (178), എറണാകുളം (2) എന്നിങ്ങനെയായി ആകെ 497 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. മലപ്പുറത്ത് 10 പേരാണ് ചികിത്സയിലുള്ളത്. ഒരാള്‍ ഐസിയു ചികിത്സയിലുണ്ട്. പാലക്കാട് 5 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. 14 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 82 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. കേന്ദ്ര സംഘം മലപ്പുറം, പാലക്കാട് ജില്ലകള്‍ സന്ദര്‍ശിച്ചു.