കൊച്ചി: കോതമംഗലത്ത് എത്തിയ അർജുൻ ആയങ്കിയെ കരുതൽ തടങ്കലിലാക്കി പൊലീസ്. പുന്നേക്കാടുള്ള റിസോർട്ടിൽ വച്ചാണ് കോതമംഗലം പൊലീസ് അർജുൻ ആയങ്കിയെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തത്. മരട് അനീഷിന്റെ കൂട്ടാളികളും അർജുൻ ആയങ്കിക്കൊപ്പം കസ്റ്റഡിയിലെടുത്തവരിലുണ്ട്.
സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് അർജുനും സുഹൃത്തുക്കളും എത്തിയത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അർജുൻ ആയങ്കി എന്തിനാണ് കോതമംഗലം സ്റ്റേഷൻ പരിധിയിൽ എത്തിയതെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
നിരവധി കേസുകളിൽ പ്രതിയാണ് അർജുൻ ആയങ്കി. ഡിവൈഎഫ്‌ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്ന അർജുൻ പാർട്ടിക്കു വേണ്ടി വിവിധ കേസുകളിൽ പ്രതിയായിരുന്നു. പിന്നീട് ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്ഐ പുറത്താക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ അർജുൻ ആയങ്കി സിപിഎമ്മിനെ പിന്തുണച്ചുകൊണ്ടുള്ള കുറിപ്പുകളും മറ്റും പങ്കുവെക്കാറുണ്ട്.