ആര്യ രാജേന്ദ്രൻ
പാലക്കാട്: യുഡിഎഫ് സർക്കാരിനെതിരേ വിമർശനവുമനായി മുൻ മേയർ ആര്യ രാജേന്ദ്രൻ. നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ് എന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് ആരെങ്കിലുമൊന്ന് പറഞ്ഞുകൊടുക്കാനായിരുന്നു ആര്യയുടെ പരിഹാസം. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡിവൈഎഫ്ഐ പാലക്കാട് സംഘടിപ്പിച്ച യങ്ങ് ഇന്ത്യ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആര്യ.
സ്വന്തം ഓഫീസിൽ കൂടെ നിർത്തുന്ന ആളുകൾ എംഡിഎംഎയും രാസലഹരിയും ഉപയോഗിക്കുമ്പോൾ ഇവർ അറിഞ്ഞുകൊണ്ടാണോ ഇതിനൊക്കെ നേതൃത്വം നൽകുന്നതെന്ന് സാധാരണക്കാർക്ക് പോലും തോന്നിപ്പോവുമെന്നും വി.ഡി.സതീശൻ പ്രതിപക്ഷ നേതാവായ സമയത്ത് തന്നെ എംഡിഎംഎ കേസിൽ അറസ്റ്റിലായ മുഹമ്മദ് ഹുസൈൻ, അബ്ദുൽ സലാം എന്നിവരുമായി പരിചയമുണ്ടായിരുന്നെന്നും ആര്യ ആരോപിച്ചു.
പിഎം ശ്രീയിലും പിഎംഎവൈ വിഷയത്തിലും ആര്യ രാജേന്ദ്രൻ വിമർശനം ഉന്നയിച്ചു. അധികാരത്തിൽ വരുന്നതിന് മുൻപ് മുസ്‌ലിം ലീഗ് പറഞ്ഞത് പിഎം ശ്രീ കടലിൽ എറിയുമെന്നാണ്. എന്നാൽ അധികാരത്തിൽ വിദ്യാഭ്യാസം കൈയിൽ കിട്ടിയിട്ടും ലീഗ് അത് അറബിക്കടലിൽ എറിയാത്തത് അറബിക്കടൽ എവിടെയാണെന്ന് അറിയത്തത് കൊണ്ടാണോ എന്നും ആര്യ ചോദിച്ചു.
പിഎംഎവൈ പദ്ധതിയിൽ ഉൾപ്പെട്ട വീടിന് മുന്നിൽ എംപ്ലം വെക്കണമെന്ന് പറയുന്നത് ജനങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യചെയ്യുന്നതിന് തുല്യമാണെന്നും പത്ത് വർഷം തുടർച്ചയായി ഭരിച്ച എൽഡിഎഫ് സർക്കാർ പണിത വീടുകളിൽ ഒന്നിൽ പോലും ഇത്തരത്തിലുള്ള സിമ്പലുകൾ വച്ചിരുന്നില്ലെന്നും ജനങ്ങളുടെ ആത്മാഭിമാനത്തെ മാനിക്കുന്ന ആളായിരുന്നു അന്നത്തെ മുഖ്യമന്ത്രിയെന്നും ആര്യ പറഞ്ഞു. ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിക്കുമ്പോൾ ജനങ്ങളോട് നീതികാണിക്കാൻ തയാറാവണമെന്നും ആര്യ പറഞ്ഞു.